Kerala

‘വിലക്ക് മലയാള ഭാഷയോടും സംസ്കാരത്തോടുമുള്ള വെല്ലുവിളി’; പിവിആർ ഗ്രൂപ്പിനെതിരെ മന്ത്രി സജി ചെറിയാൻ

Spread the love

പിവിആർ ഗ്രൂപ്പിനെതിരെ മന്ത്രി സജി ചെറിയാൻ. മലയാളം സിനിമകൾ പ്രദർശിപ്പിക്കാത്ത പി വി ആർ ഗ്രൂപ്പിന്റെ നടപടി അംഗീകരിക്കാൻ കഴിയില്ലെന്നും
വിലക്ക് മലയാള ഭാഷയോടും സംസ്കാരത്തോടുമുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.

ബ്ലെസിയുടെ ആടുജീവിതം വർഷങ്ങൾ സമർപ്പണം ചെയ്തെടുത്ത സിനിമയാണ്. ആടുജീവിതം ഏകപക്ഷീയമായി തീയറ്ററുകളിൽ നിന്ന് പി വി ആർ പിൻവലിച്ചതായിട്ടാണ് മനസിലാക്കുന്നത്.
പി. വി. ആർ പോലെയുള്ള വലിയ ഒരു തിയേറ്റർ ചെയിനിൽ സ്ക്രീനുകൾ കിട്ടാതെ വരുന്നത് വലിയ തിരിച്ചടിയാണ്. കേരളത്തിന് പുറത്ത് പ്രത്യേകിച്ചും സിനിമകളുടെ കളക്ഷനെ അത് ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

തീയറ്ററുകളിൽ വലിയ വിജയം ലഭിക്കുന്ന ഘട്ടത്തിൽ ഇത്തരം സമീപനം ശരിയല്ല. മലയാള സിനിമയ്ക്ക് അന്യഭാഷാ പ്രേക്ഷകരിലും സ്വീകാര്യത വർദ്ധിക്കുന്ന നില നമ്മൾ കണ്ടു കൊണ്ടിരിക്കുകയാണ്.

ഡിജിറ്റൽ സിനിമ രംഗത്ത് സേവന ദാതാക്കൾ നൽകുന്ന സേവനത്തിന് അവർ ചുമത്തുന്ന ഉയർന്ന നിരക്ക് സംബന്ധിച്ച അഭിപ്രായ വ്യത്യാസങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സിനിമാമേഖലയിലെ വിവിധ പ്രതിനിധികളുമായി സർക്കാരിന്റെ ഭാഗത്ത്‌ നിന്നും ആശയവിനിമയം നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അഭിപ്രായ വ്യത്യാസം പ്രദർശന ശാലകൾക്കും നിർമാതാക്കൾക്കും ഗുണകരമായ നിലയിൽ ചർച്ചകളിലൂടെ പരിഹരിക്കാൻ കഴിയണം. വിഷു റിലീസ് ചിത്രങ്ങൾക്ക് വലിയ തിരിച്ചടിയാണ് പി വി ആർ ഗ്രൂപ്പിൻ്റെ ഇപ്പോഴത്തെ നിലപാട്. നടപടി അടിയന്തരമായി തിരുത്തി മലയാള സിനിമ പ്രദർശനം സാധ്യമാക്കണമെന്ന് ബന്ധപ്പെട്ടവരോട് അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.