‘പാർട്ടിയിലെ പ്രധാനപ്പെട്ട നേതാവിനെ പലതവണ വിളിച്ചു; ഫോണെടുത്തില്ല, തിരിച്ചുവിളിച്ചുമില്ല’: വിനോദിനി ബാലകൃഷ്ണൻ
കണ്ണൂർ ∙ സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മരണത്തിന് ശേഷം നേതാക്കൾ കുടുംബത്തെ തിരിഞ്ഞുനോക്കിയില്ലെന്ന ആരോപണവുമായി ഭാര്യ വിനോദിനി. ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ആരോപണം ഉന്നയിച്ചത്.‘’വലിയ ചില നേതാക്കളെക്കുറിച്ചാണ്. അവരൊന്നും ഇവിടെ വരികയും സംസാരിക്കുകയും ചെയ്യണമെന്നില്ല. സ്വന്തം പോക്കറ്റിലെ ഫോണെടുത്ത് ഒന്നു സംസാരിക്കാൻ പോലും ആർക്കും തോന്നാത്ത ഒരു കാലമായി ഇതു മാറിയോ. പ്രധാനപ്പെട്ട ഒരു കാര്യം പറയാൻ വേണ്ടി, ശുപാർശയ്ക്കൊന്നുമല്ല, പാർട്ടിയിലെ പ്രധാനപ്പെട്ട ഒരു നേതാവിനെ പലതവണ വിളിച്ചിട്ടും ഫോണെടുത്തില്ല. തിരിച്ചു വിളിച്ചതുമില്ല. വ്യക്തിപരമായ കാര്യം സാധിക്കാനായിരിക്കും വിളിക്കുന്നത് എന്നോ മറ്റോ അദ്ദേഹം കരുതുന്നുണ്ടോ എന്നറിയില്ല’’. ആഭ്യന്തര മന്ത്രിയും സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായിരുന്ന കോടിയേരിയുടെ മരണം നടന്ന് നാല് വർഷത്തിനിടയിൽ എനിക്കുണ്ടായ അനുഭവമാണ് ചൂണ്ടിക്കാണിക്കുന്നതെന്നും അഭിമുഖത്തിൽ പറയുന്നു.കോടിയേരിയുടെ മരണത്തിന് ശേഷം കുടുംബം പാർട്ടി നേതൃത്വവുമായി അകൽച്ചയിലായിരുന്നു. 2023 ൽ ലഹരിക്കേസിൽ നിന്ന് കുറ്റവിമുക്തനായിട്ടും പാർട്ടി അംഗത്വം പുനസ്ഥാപിച്ച് കിട്ടാൻ ബിനീഷ് കോടിയേരി മൂന്ന് വർഷം കാത്തിരിക്കേണ്ടി വന്നു. തളിപ്പറമ്പ് മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ച മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ. ഗോവിന്ദൻ വിജയച്ച ശേഷം കോടിയേരിയുടെ വീട്ടിലെത്തിയിരുന്നു. ആരു വന്നാലും സ്വീകരിക്കുമെന്നാണ് അന്ന് വിനോദിനി നൽകിയ മറുപടി. മാസികയിൽ വന്ന അഭിമുഖവുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികരിക്കാനില്ലെന്ന് വിനോദിനി പറഞ്ഞു.
