National

പാർട്ടി അധ്യക്ഷനുമായി പോര്; സ്വാമി പ്രസാദ് മൗര്യ സമാജ്‌വാദി പാർട്ടി വിട്ടു

Spread the love

സ്വാമി പ്രസാദ് മൗര്യ സമാജ്‌വാദി പാർട്ടി വിട്ടു. പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് തീരുമാനം. അഖിലേഷ് യാദവ് സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രത്തിന് വിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹം രാജി വിവരം അറിയിച്ചത്. “ഞാൻ സംശുദ്ധ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നു. അഖിലേഷ് യാദവ് സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രത്തിന് എതിരായി പ്രവർത്തിക്കാൻ തുടങ്ങി. മുലായം സിംഗ് യാദവിനൊപ്പം പ്രവർത്തിച്ച അനുഭവം എനിക്കുണ്ട്. അദ്ദേഹം ഒരു ഉറച്ച സോഷ്യലിസ്റ്റ് നേതാവായിരുന്നു. അദ്ദേഹത്തിൻ്റെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുന്നവർക്ക് ആ പ്രത്യയശാസ്ത്രം പിന്തുടരാൻ കഴിഞ്ഞില്ല, ഇത് നിർഭാഗ്യകരമാണ്”- അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരാഴ്ച മുമ്പാണ് സമാജ്‌വാദി പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സ്ഥാനം സ്വാമി പ്രസാദ് മൗര്യ രാജിവച്ചത്. രാമചരിതമാനസവും അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങും സംബന്ധിച്ച് നടത്തിയ പ്രസ്താവനയിൽ പാർട്ടി പിന്തുണച്ചില്ലെന്നും വിവേചനം കാട്ടിയെന്നും ചൂണ്ടിക്കാട്ടിയായിരുന്നു രാജി.