Kerala

‘ടി പി വധത്തിൻ സിപിഐഎമ്മിന് പങ്കില്ല, യുഡിഎഫ് കേസിനെ വേട്ടയാടാൻ ഉപയോഗിച്ചു’; എം.വി ജയരാജന്‍

Spread the love

ടി പി ചന്ദ്രശേഖരൻ വധത്തിൻ സിപിഐഎമ്മിന് പങ്കില്ലെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. യുഡിഎഫ് സർക്കാർ നേതാക്കളെ വേട്ടയാടാൻ കേസിനെ ഉപയോഗിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. പി മോഹനെ വെറുതെ വിട്ടത് കോടതി ശരിവെച്ചത് പാർട്ടിക്ക് പങ്കില്ലെന്നതിന് തെളിവാണെന്നും എം വി ജയരാജൻ പറഞ്ഞു

സ്ഥാനാർഥിയെ തീരുമാനിക്കുന്നത് പാർട്ടി നേതൃത്വമാണ്. സ്ഥാനാർഥിയായി പേരുകൾ പലതും വരുമെന്നും
പാർട്ടി ഏൽപ്പിക്കുന്ന ചുമതല അച്ചടക്കമുള്ള പ്രവർത്തകനെന്ന നിലയിൽ ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ടിപി വധക്കേസ് പ്രതികളുടെ അപ്പീലിലെ ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു. വലിയ നിയമ യുദ്ധമാണ് നടന്നത്. കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ അടക്കമുള്ളവരെ വേട്ടയാടാൻ ശ്രമം നടന്നു. കൊള്ളക്കാരനെ അറസ്റ്റ് ചെയ്യുന്നതു പോലെ പി മോഹനനെ അറസ്റ്റ് ചെയ്ത് കൊണ്ടു പോയത് കേരളം മറന്നിട്ടില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞിരുന്നു.

പാർട്ടി നേതാക്കളെ കള്ളക്കേസിൽ ഉൾപ്പെടുത്തി വർഷങ്ങൾ ജയിലിൽ അടച്ചത് പകവീട്ടലിന്‍റെ പ്രശ്നമായാണ് കൈകാര്യം ചെയ്തത്. അത് ശരിയായ രീതിയിൽ കോടതി കണ്ടിരിക്കുന്നു. പാർട്ടിക്ക് പങ്കില്ല എന്ന് നേരത്തെ പറഞ്ഞതാണ്. പാർട്ടി നേതൃത്വത്തിനെതിരെ വലിയ കടന്നാക്രമണം നടത്താൻ ബോധപൂർവമായ ശ്രമം നടന്നപ്പോഴാണ് പാർട്ടിക്ക് ആ കേസിൽ ഇടപെടണ്ടി വന്നത്. അല്ലങ്കിൽ ആ കേസ് ശരിയായ രീതിയിൽ നടന്നു പോകുമായിരുന്നു. ടി പി കേസിനെ രാഷ്ട്രീയവൽക്കരിക്കാൻ യുഡിഎഫ് ആണ് ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.