Kerala

നജീബ് കാന്തപുരത്തിന് ആശ്വാസം, എംഎൽഎയായി തുടരാം; എൽഡിഎഫ് സ്ഥാനാർത്ഥിയുടെ ഹർജി തള്ളി ഹൈക്കോടതി

Spread the love

പെരിന്തല്‍മണ്ണ നിയമസഭാ തെരഞ്ഞെടുപ്പ് കേസില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി നജീബ് കാന്തപുരത്തിന്‍റെ ജയം ഹൈക്കോടതി ശരിവച്ചു. നജീബ് കാന്തപുരത്തിന്‍റെ വിജയം ചോദ്യം ചെയ്ത് എൽ.ഡി.എഫ് സ്ഥാനാർഥി നൽകിയ ഹർജി ഹൈക്കോടതി തള്ളി. ഇതോടെ നജീബ് കാന്തപുരത്തിന് എംഎൽഎയായി തുടരാം. ജസ്റ്റിസ് സി.എസ് സുധ അധ്യക്ഷയായ സിംഗിൾ ബെഞ്ചാണ് വിധി പറഞ്ഞത്.

340 പോസ്റ്റൽ ബാലറ്റുകൾ എണ്ണിയില്ലെന്നായിരുന്നു കെ പി എം മുസ്തഫയുടെ പരാതി. പ്രസൈഡിംഗ് ഓഫീസർ ഒപ്പിട്ടില്ലെന്നായിരുന്നു കാരണം. 38 വോട്ടുകൾക്കാണ് നജീബ് കാന്തപുരം തെരഞ്ഞെടുപ്പില്‍ വിജയിച്ചത്.

കേസുമായി ബന്ധപ്പെട്ട നടപടിക്കിടെ തെരഞ്ഞെടുപ്പ് രേഖകൾ അടങ്ങിയ പെട്ടി കാണാതെ പോയെന്ന് കണ്ടെത്തിയിരുന്നു. ഇത് പിന്നീട് മലപ്പുറം സഹകരണസംഘം ജോയിന്റ് രജിസ്ട്രാറുടെ ഓഫീസിൽ നിന്ന് കണ്ടെത്തി. ഈ പെട്ടികൾ പിന്നീട് ഹൈക്കോടതിയിൽ എത്തിച്ച് പരിശോധിച്ചിരുന്നു.
പെരിന്തൽമണ്ണ തെരഞ്ഞെടുപ്പിലെ ബാലറ്റുകൾ അബദ്ധത്തിൽ മാറ്റിയതാണെന്നായിരുന്നു അന്ന് നൽകിയ വിശദീകരണം.