സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ; സർവീസ് നിർത്തി വെക്കേണ്ടി വരുമെന്ന് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ
ജൂൺ 15 മുതൽ സർവീസ് നിർത്തി വെക്കേണ്ടി വരുമെന്ന് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ഹംസ. ഇന്ധന വില അടിക്കടി വർദ്ധിക്കുന്നു. രണ്ടാഴ്ചക്കിടെ 8 രൂപ വർദ്ധിച്ചു. ഇന്ധനത്തിന് സബ്‌സിഡി നൽകണമെന്നും റോഡ് ടാക്സ് ഒഴിവാക്കണമെന്നും ഹംസ ആവശ്യപ്പെട്ടു. കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യം നൽകുമ്പോൾ സ്വകാര്യ മേഖലയെ പരിഗണിക്കണമെന്നും ഹംസ പറഞ്ഞു.
സ്വകാര്യ ബസിലെ പകുതിയിലധികം യാത്രക്കാർ സ്ത്രീകളാണ്. സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുമ്പോൾ സ്വകാര്യ ബസുകളിലെ വരുമാനം പകുതിയിൽ താഴെ ആകും. വരുമാനത്തിന്റെ 60 ശതമാനം ഡീസലിനാണ് ഉപയോഗിക്കുന്നതെന്ന് ഹംസ ചൂണ്ടിക്കാട്ടി. ലക്ഷക്കണക്കിന് രൂപയാണ് റോഡ് ടാക്സ്. കിലോമീറ്ററിനു നിശ്ചിത തുക ഈടാക്കി സ്വകാര്യ ബസുകൾ സർക്കാർ ഏറ്റെടുക്കണമെന്ന് ഹംസ പറയുന്നു.വനിതകൾക്ക് യാത്ര സൗജന്യമാക്കുന്നതിന് എതിരല്ല. എന്നൽ രണ്ട് മേഖലയേയും ഒരു പോലെ പരിഗണിക്കുന്ന ഗതാഗത നയം രൂപീകരിക്കണം. മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയേയും വിവരം ധരിപ്പിച്ചതാണ്. സർക്കാർ എടുത്തു ചാടി തീരുമാനം എടുത്തെന്ന് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി.
