ഡി കെ ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി; രാമലിംഗ റെഡ്ഡി രാജിവച്ചു
സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ കർണാടകയിലെ ഡി കെ ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി. നഗര വികസന വകുപ്പ് നൽകാത്തതിൽ പ്രതിഷേധിച്ച് രാമലിംഗ റെഡ്ഡി രാജിവച്ചു. പ്രതീക്ഷിച്ച വകുപ്പ് കിട്ടാത്തതിൽ രാമലിംഗ റെഡ്ഡി മുഖ്യമന്ത്രി ഡി കെ ശിവകുമാറിനെ അതൃപ്തി അറിയിച്ചിരുന്നു. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെയാണ് മന്ത്രിയുടെ രാജി. ജലസേചന വകുപ്പിന്റെ ചുമതലയായിരുന്നു രാമലിംഗ റെഡ്ഡിയ്ക്ക് നൽകിയിരുന്നത്. വകുപ്പ് വിഭജനം പൂർത്തിയാക്കി മണിക്കൂറുകൾക്കുള്ളിലാണ് മന്ത്രി രാജി വെച്ചിരിക്കുന്നത്.ഇന്നലെ രാത്രിയോടെയാണ് മന്ത്രിസഭാ പുനഃസംഘടന പൂർത്തിയായത്. ബെംഗളൂരു നഗരവികസന വകുപ്പായിരുന്നു രാമലിംഗ റെഡ്ഡി ആവശ്യപ്പെട്ടിരുന്നത്. ചില നീക്കുപോക്കുകളുടെ ഭാഗമായി അത് മറ്റൊരാൾക്ക് നൽകുകയായിരുന്നുവെന്നാണ് ആരോപണം. നിങ്ങളുടെ മന്ത്രിസഭയിൽ എനിക്ക് ഒരു മന്ത്രിസ്ഥാനം നൽകിയിരുന്നു. ആ മന്ത്രി സ്ഥാനത്തിൽ ഞാൻ തൃപ്തനല്ലെന്നും മന്ത്രി സ്ഥാനം നൽകിയതിൽ നന്ദിയെന്നുമാണ് രാജിക്കത്തിൽ രാമലിംഗ റെഡ്ഡി പറഞ്ഞിരിക്കുന്നത്. തന്റെ അതൃപ്തിയോടുകൂടി മന്ത്രി സ്ഥാനം രാജിവെക്കുകയാണെന്ന് രാജിക്കത്തിൽ പറയുന്നു.ഇന്ന് രാവിലെയാണ് രാജിക്കത്ത് നൽകിയിരിക്കുന്നത്. രാജിക്കത്ത് ഇതുരെ മുഖ്യമന്ത്രി ഡികെ ശിവകുമാർ സ്വീകരിച്ചിട്ടില്ല. 13 മന്ത്രമാരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്. ബാക്കി മന്ത്രിസഭാ പുനഃസംഘടന രാജ്യസഭാ തിരഞ്ഞെടുപ്പിന് ശേഷം നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതിന് പിന്നാലെയാണ് മന്ത്രിസഭയിലെ പൊട്ടിത്തെറി.
