National

കേരളത്തിൽ പരീക്ഷയെഴുതുന്നത് 1.44 ലക്ഷം പേര്‍; കര്‍ശന പരിശോധനയോടെ നീറ്റ് ഇന്ന്, വിശദാംശങ്ങള്‍ അറിയാം

Spread the love

ദില്ലി: മെഡിക്കല്‍, അനുബന്ധ ബിരുദ കോഴ്സ് പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റ് കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകിട്ട് 5.20 വരെയാണ് പരീക്ഷ. രാജ്യത്തിനകത്തും പുറത്തുമായി 23.81 ലക്ഷം പേരാണ് പരീക്ഷയ്ക്ക് അപേക്ഷിച്ചത്. 10.18 ലക്ഷം ആണ്‍കുട്ടികളും 13.63 ലക്ഷം പെണ്‍കുട്ടികളും 24 ട്രാന്‍സ്ജെന്‍‍ഡര്‍ പരീക്ഷ എഴുതുന്നുണ്ട്. കേരളത്തില്‍ 1.44 ലക്ഷം പേരാണ് ഇത്തവണ അപേക്ഷിച്ചത്.

പരീക്ഷാര്‍ത്ഥികള്‍ അഡ്മിറ്റ് കാര്‍ഡില്‍ നിര്‍ദേശിച്ച സമയത്തു തന്നെ പരീക്ഷ കേന്ദ്രത്തിലെത്തണം. ഒന്നരയ്ക്ക് പരീക്ഷ കേന്ദ്രങ്ങളുടെ ഗേറ്റ് അടക്കും. പിന്നീട് വരുന്നവര്‍ക്ക് പ്രവേശനം അനുവദിക്കില്ല. കര്‍ശനമായ പരിശോധനയോടെയാണ് പരീക്ഷ നടത്തിപ്പ്. ആഭരണങ്ങള്‍, ഷൂസ്, ഉയരമുള്ള ചെരിപ്പ് തുടങ്ങിയവ ധരിക്കാന്‍ പാടില്ല. മതപരമായതും ആചാരപരമായ വസ്ത്രം ധരിക്കുന്നവരും പരിശോധനകള്‍ക്കായി നേരത്തെ എത്താനും നിര്‍ദേശമുണ്ട്.സുതാര്യമാ വെള്ളക്കുപ്പി മാത്രമേ പരീക്ഷ ഹാളില്‍ അനുവദിക്കു. എഴുതാനുള്ള പേന പരീക്ഷ കേന്ദ്രത്തില്‍ നിന്നും നല്‍കും. എഐ സാങ്കേതിക വിദ്യകളുടെ സഹായത്തോടെയുള്ള സിസിടിവി നിരീക്ഷണവും പരീക്ഷയ്ക്ക് ഏര്‍പ്പെടുത്തുന്നുണ്ട്.