National

മിസോറാമിൽ സോറാം പീപ്പിള്‍സ് മൂവ്‌മെന്റിന് വൻ മുന്നേറ്റം; 29 സീറ്റിൽ മുന്നിൽ

Spread the love

മിസോറാം നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ആദ്യ ഫലസൂചനകൾ പുറത്ത്. സോറാം പീപ്പിള്‍സ് മൂവ്‌മെന്റ് 29 സീറ്റിൽ മുന്നിട്ട് നിൽക്കുമ്പോൾ, ഭരണകക്ഷിയായ മിസോറാം നാഷണല്‍ ഫ്രണ്ട് 7 സീറ്റിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയാകും എന്ന അവകാശവാദവുമായി രം​ഗത്തുള്ള കോണ്‍ഗ്രസ് 1 സീറ്റിൽ മാത്രം ലീഡ് ചെയ്യുകയാണ്. നിലവിൽ ബിജെപി 3 സീറ്റിലും മുന്നിട്ട് നിൽക്കുന്നുണ്ട്. 40 നിയമസഭ മണ്ഡലങ്ങള്‍ ആണ് മിസോറാമിൽ ഉള്ളത്. ജനസംഖ്യയിൽ 90 ശതമാനത്തിലധികവും ഗോത്ര വിഭാഗക്കാരാണ്. മണിപ്പൂരുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനത്ത് കലാപത്തിന്റെ പ്രതിഫലനങ്ങൾ തിരഞ്ഞെടുപ്പിലുണ്ടാകുമെന്നാണ് വിലയിരുത്തൽ.

മണിപ്പൂർ കലാപവും കുടിയേറ്റവും അഴിമതിയും പ്രധാന ചർച്ചയായ മിസോറാം കടമ്പ കടക്കുക എളുപ്പമാകില്ല. ഭരണ വിരുദ്ധ വികാരത്തെ മിസോ വംശജരുടെ ഏകീകരണമെന്ന പ്രചാരണത്തിലൂടെ മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഭരണകക്ഷിയായ മിസോ നാഷണൽ ഫ്രണ്ടും മുഖ്യമന്ത്രി സോറം തങ്കയും. വടക്കുകിഴക്കൻ മേഖലയിൽ നിന്ന് തുടച്ചു നീക്കപ്പെട്ട കോൺഗ്രസ് ആകട്ടെ രാഹുൽ ഗാന്ധിയെ മുൻനിർത്തി തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്. ചെറുകക്ഷികളെ കൂട്ടുപിടിച്ച് മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ, ലാൽദുഹോമ മുന്നിൽ നിന്ന് നയിക്കുന്ന സോറം പീപ്പിൾസ് മൂവ്മെന്റ് കറുത്ത കുതിരകളാകുമെന്നാണ് പോസ്റ്റ് പോൾപ്രവചനങ്ങൾ.

എട്ടര ലക്ഷം വോട്ടർമാരാണ് മിസോറാമിലുള്ളത്. അതിൽ 87ശതമാനവും ക്രിസ്ത്യാനികളാണ് . 40 നിയമസഭ സീറ്റിൽ 39ഉം പട്ടിക വർഗ സംവരണ സീറ്റുമാണ്. ജനറൽ വിഭാഗത്തിൽ സീറ്റ് ഒന്നേയൊന്ന് മാത്രം. പത്ത് വർഷം അധികാരത്തിലിരുന്ന കോൺഗ്രസിനെ തുടച്ച് നീക്കിയാണ് 2018ൽ MNF സോറംതങ്കയുടെ നേതൃത്വത്തിൽ അധികാരം പിടിച്ചത്. 2013ൽ 34 സീറ്റുകളുണ്ടായിരുന്ന കോൺഗ്രസിന് 2018ൽ കിട്ടിയത് അഞ്ച് സീറ്റ് മാത്രം. MNFന് 26. ബിജെപി ആകട്ടെ 68 ശതമാനത്തിൽ നിന്ന് 8 ശതമാനം വോട്ട് പിടിക്കുകയും ഒരു സീറ്റ് നേടി അക്കൗണ്ട് തുറക്കുകയും ചെയ്തു. ബിജെപി നേരിട്ട് ഭരിക്കുകയോ, സഖ്യമുണ്ടാക്കുയോ ചെയ്യാത്ത ഒരേയൊരു വടക്ക് കഴിക്കൻ സംസ്ഥാനം കൂടിയാണ് മിസോറാം. അന്ന് സോറം മൂവ്മെൻറ് എന്ന സംഘടനയുടെ പിന്തുണയോടെ ജയിച്ച കയറിയ എട്ട് സ്വതന്ത്രർ പിന്നീട് ലാൽദുഹോമയുടെ നേതൃത്വത്തിൽ രൂപീകരിച്ച ZPM പാർട്ടിക്ക് കീഴിലായി.