National

കെജ്രിവാളിന് വീണ്ടും തിരിച്ചടി; ഡോക്ടറുമായി 15 മിനിറ്റ് വിഡിയോ കോണ്‍ഫറന്‍സിനുള്ള അപേക്ഷ കോടതി തള്ളി

Spread the love

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വീണ്ടും തിരിച്ചടി. തന്റെ ഡോക്ടറുമായി ദിവസേന 15 മിനിറ്റ് വിഡിയോ കോണ്‍ഫറന്‍സ് അനുവദിക്കണമെന്ന കെജ്രിവാളിന്റെ അപേക്ഷ ഡല്‍ഹി റൗസ് അവന്യു കോടതി തള്ളി.ആവശ്യമെങ്കില്‍ ജയിലില്‍ തന്നെ വിദഗ്ദ ചികിത്സ ലഭ്യമാക്കുമെന്ന് കോടതി അറിയിച്ചു. കെജ്രിവാളിന് പതിവായി ഇന്‍സുലിന്‍ കുത്തിവയ്പ്പുകള്‍ ആവശ്യമുണ്ടോ എന്ന് തീരുമാനിക്കാന്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ ഒരു മെഡിക്കല്‍ പാനല്‍ രൂപീകരിക്കാന്‍ റൂസ് അവന്യൂ കോടതി ഉത്തരവിട്ടു.

കെജ്‌രിവാളിന് ഭക്ഷണക്രമവും വ്യായാമവും ഈ പാനല്‍ നിര്‍ദ്ദേശിക്കും. പാനല്‍ രൂപീകരിച്ച് അതിന്റെ ശുപാര്‍ശകള്‍ തയ്യാറാക്കുംവരെ, കെജ്രിവാളിന് വീട്ടില്‍ പാകം ചെയ്ത ഭക്ഷണം തുടരാമെന്നും ഉത്തരവില്‍ പറയുന്നു. കെജ്രിവാവാളിന് എല്ലാ കേസുകളില്‍ നിന്നും അസാധാരണ ജാമ്യം അനുവദിക്കണം എന്ന ഹര്‍ജി തള്ളിയ ഡല്‍ഹി ഹൈക്കോടതി, ഹര്‍ജിക്കാരനായ നിയമ വിദ്യാര്‍ത്ഥിക്ക് 75000 രൂപ പിഴയിട്ടു. അതേസമയം ഡല്‍ഹി മദ്യനയഅഴിമതിയിലെ സിബിഐ കേസില്‍ ബിആര്‍എസ് നേതാവ് കെ കവിതയുടെ ജാമ്യാപേക്ഷ ഡല്‍ഹി റൗസ് അവന്യൂ കോടതി വിധി പറയാന്‍ മാറ്റി. മെയ് രണ്ടിന് കവിതയുടെ ജാമ്യപേക്ഷ യില്‍ വിധി പറയും.

അതേസമയം ഇന്‍സുലിന്‍ നിഷേധിച്ചും ഡോക്ടറെ കാണാന്‍ അനുവദിക്കാതെയും തിഹാര്‍ ജയിലിനുള്ളില്‍ കെജ്രിവാളിനെ സാവധാനം മരണത്തിലേക്ക് തള്ളിവിടുകയാണെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിക്കുന്നു. എന്നാല്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റിലാകുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഇന്‍സുലിന്‍ സ്വീകരിക്കുന്നത് നിര്‍ത്തിയിരുന്നു എന്ന് ഗുളികകള്‍ മാത്രമാണ് ഉപയോഗിക്കുന്നത് എന്നുമാണ് തിഹാര്‍ ജയില്‍ അധികൃതര്‍ ലെഫ്. ഗവര്‍ണര്‍ വി കെ സക്‌സേനക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട്.