National

ഛത്തീസ്ഗഢില്‍ 29 മാവോയിസ്റ്റുകളെ വധിച്ചു; കൊല്ലപ്പെട്ടവരില്‍ സര്‍ക്കാര്‍ 25 ലക്ഷം രൂപ വിലയിട്ട ശങ്കര്‍ റാവുവും

Spread the love

ഛത്തീസ്ഗഢില്‍ കാങ്കറിലുണ്ടായ ഏറ്റുമുട്ടലില്‍ 29 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. മുതിര്‍ന്ന മാവോയിസ്റ്റ് നേതാവ് ശങ്കര്‍ റാവുവും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുമെന്ന് പൊലീസ് അറിയിച്ചു. ഏറ്റുമുട്ടലില്‍ മൂന്ന് പൊലീസുകാര്‍ക്ക് പരുക്കേറ്റു.

കാംഗര്‍ ജില്ലയിലെ മാവോയിസ്റ്റ് സ്വാധീന മേഖലയായ ബിനഗുഡ് വനപ്രദേശത്താണ് ഏറ്റുമുട്ടല്‍ നടന്നത്. ബിഎസ്എഫും മാവോയിസ്റ്റ് വിരുദ്ധ സ്‌ക്വാഡും പൊലീസും ചേര്‍ന്ന് രാവിലെ മുതല്‍ മാവോയിസ്റ്റുകള്‍ക്കായുള്ള തിരച്ചില്‍ തുടങ്ങിയിരുന്നു. ഉച്ചയോടെ തെരച്ചില്‍ ഉള്‍വനത്തില്‍ എത്തിയതോടെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. മാവോയിസ്റ്റ് കമാന്‍ഡറും മുതിര്‍ന്ന മാവോയിസ്റ്റ് നേതാവുമായ ശങ്കര്‍ റാവും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

സര്‍ക്കാര്‍ 25 ലക്ഷം രൂപ വിലയിട്ട മാവോയിസ്റ്റ് നേതാവാണ് ശങ്കര്‍ റാവു. ഏറ്റുമുട്ടലില്‍ 3 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. രണ്ട് പേരുടെ ആരോഗ്യനില തൃപ്തികരമാണ്. ഒരാളുടെ നില ഗുരുതരമാണ്. മാവോയിസ്റ്റുകളുടെ വന്‍ ആയുധശേഖരവും സുരക്ഷാസേന പിടിച്ചെടുത്തു. എകെ 47 തോക്കുകളും ഐഇഡി ബോംബ് നിര്‍മാണത്തിന്റെ സാമഗ്രികളും വയര്‍ലസ് സെറ്റുകളുമായി പിടിച്ചെടുത്തത്. ബിനഗുഡ് മേഖലയിലെ മാവോയിസ്റ്റ് സുരക്ഷാസേന ഏറ്റുമുട്ടലില്‍ ഫെബ്രുവരിയില്‍ മൂന്ന് മാവോയിസ്റ്റുകളെയും മാര്‍ച്ചില്‍ ഒരു മാവോയിസ്റ്റിനെയും വധിച്ചിരുന്നു.

സമീപ കാലത്ത് നടക്കുന്ന ഏറ്റവും വലിയ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനാണ് ഇന്ന് നടന്നതെന്ന് ബസ്തര്‍ ഐജി വ്യക്തമാക്കി. വെളളിയാഴ്ച ഛത്തിസ്ഗഢില്‍ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ശക്തമായി സുരക്ഷാ വിന്യാസമാണ് മേഖലയിലും സംസ്ഥാനത്തും ഒരുക്കിയിരിക്കുന്നത്.