Kerala

പൗരത്വ നിയമത്തിൽ മുഖ്യമന്ത്രി കോൺഗ്രസിനെ വിമർശിക്കുന്നത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് : എം.കെ മുനീർ

Spread the love

ലോക്‌സഭാ തെരഞ്ഞെടുപ്പ് കളത്തിൽ പൗരത്വ ഭേദഗതിയെ ചൊല്ലി കൊണ്ടും കൊടുത്തും മുന്നണികൾ.പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കുമെന്ന് മുഖ്യമന്ത്രി പൊതുവേദിയിൽ പറഞ്ഞത് പെരുമാറ്റ ചട്ട ലംഘനമാണെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രംഗത്തെത്തി. പൗരത്വ നിയമത്തിൽ മുഖ്യമന്ത്രി കോൺഗ്രസിനെ വിമർശിക്കുന്നത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നു ലീഗ് നേതാവ് എം കെ മുനീറും കുറ്റപ്പെടുത്തി. കേരളത്തിലെ ജനങ്ങൾ കിറ്റിന് അടിമകളായി എന്ന സുരേഷ് ഗോപിയുടെ പ്രതികരണവും ചർച്ചയാവുകയാണ്.

മുഖ്യമന്ത്രി പിണറായി വിജയൻ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ ആക്ഷേപം. സിഎഎ വിരുദ്ധ പ്രക്ഷോഭത്തിലെ കേസുകൾ പിൻവലിക്കുമെന്ന് മുഖ്യമന്ത്രി പൊതുവേദിയിൽ പറഞ്ഞത് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം. തെരഞ്ഞെടുപ്പ് കമ്മീഷനെ
സമീപിക്കുമെന്നും കെ സുരേന്ദ്രൻ.

എന്നാൽ പൗരത്വ നിയമത്തിൽ മുഖ്യമന്ത്രി കോൺഗ്രസിനെ വിമർശിക്കുന്നതിലാണ് ലീഗ് നേതാവ് എം.കെ മുനീറിന്റെ വിമർശനം.മുഖ്യമന്ത്രി സംസാരിക്കേണ്ടത് ബിജെപിക്കെതിരെയാണെന്ന് എം കെ മുനീർ.

പൊന്നാനിയിലെ എൽഡിഎഫ് സ്ഥാനാർഥി കെ എസ ഹംസ സമസ്തയുടെ ആളാണെന്നു ആരും പറഞ്ഞിട്ടില്ലെന്നും,സമസ്ത കോൺഗ്രസിന് എതിരാണെന്ന് കരുതുന്നില്ലെന്നും എം കെ മുനീർ പറഞ്ഞു. കേരളത്തിലെ ജനങ്ങൾ കിറ്റിന് അടിമകളായെന്നും അതിൽ നിന്ന് മോചനം വേണമെന്നുമായിരുന്നു തൃശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയുടെ വിവാദ പരാമർശം.

അതേസമയം പൊതുതിരഞ്ഞെടുപ്പ് യുഡിഎഫിന് ചിഹ്നം സംരക്ഷിക്കാനുള്ള മത്സരമല്ലെന്നു എ.കെ ബാലനെ പരിഹസിച്ചു രമേശ് ചെന്നിത്തലയും രംഗത്തെത്തി

നിശ്ചിത ശതമാനം വോട്ട് ഇല്ലെങ്കിൽ ഇടതു പാർട്ടികൾക്ക് ദേശീയ പദവിയും ചിഹ്നവും നഷ്ടമാകുമെന്നായിരുന്നു എ.കെ ബാലൻ ഇന്നലെ പൊതുവേദിയിൽ പറഞ്ഞത്.