Kerala

‘മോഹിനിയാട്ടം മത്സരത്തിൽ മാർക്കിടുന്ന ഒരു കോളം സൗന്ദര്യത്തിനാണ്’; നിയമനടപടി നേരിടാൻ തയ്യാറെന്ന് കലാമണ്ഡലം സത്യഭാമ

Spread the love

മോഹിനിയാട്ടം മത്സരത്തിൽ മാർക്കിടുന്ന ഒരു കോളം സൗന്ദര്യത്തിനാണ് എന്ന് കലാമണ്ഡലം സത്യഭാമ . അഭിപ്രായങ്ങൾ പൊതുവിൽ പറഞ്ഞതാണ്. ആരെയും അപമാനിക്കാൻ ശ്രമിച്ചിട്ടില്ല എന്നും കലാമണ്ഡലം സത്യഭാമ പറഞ്ഞു.

മോഹിനിയാട്ടം മത്സരത്തിൽ മാർക്കിടുന്ന ഒരു കോളം സൗന്ദര്യത്തിനാണ്. അതെന്തിനാണ് ഇട്ടിരിക്കുന്നത്? അതൊരു മാനദണ്ഡമല്ലേ. അഭിമുഖത്തിൽ എവിടെയും ഒരു വ്യക്തിയുടെയും പേര് പരാമർശിച്ചിട്ടില്ല. ഉണ്ടെങ്കിൽ തെളിയിക്കട്ടെ. നിയമനടപടി നേരിടാൻ തയ്യാറാണ്. കോടതിക്കാവശ്യം തെളിവുകളാണ്. അത് പരാതിക്കാർ ഹാജരാക്കട്ടെ. പരാമർശത്തിൽ ഉറച്ചുനിൽക്കുന്നതായും സത്യഭാമ പറഞ്ഞു.

മണി നേരിട്ടത്തിലും വലിയ ജാതിയധിക്ഷേപമാണ് താൻ നേരിടുന്നതെന്ന് ആർഎൽവി രാമകൃഷ്ണൻ പ്രതികരിച്ചിരുന്നു. നിരന്തരം ജാതി അധിക്ഷേപം നേരിടുകയാണ്. സത്യഭാമയുടെ പരാമർശം പട്ടികജാതി സമൂഹത്തെ ലക്ഷ്യമിട്ടുള്ളതാണ്. പരാമർശത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പ്രതികരിച്ചു.

കാക്കയുടെ നിറമായതുകൊണ്ട് മോഹിനിയാട്ടം ആർഎൽവി രാമകൃഷ്ണന് ചേരുന്നതല്ല എന്നായിരുന്നു കലാമണ്ഡലം സത്യഭാമയുടെ അധിക്ഷേപം. മോഹിനിയാട്ടം സ്ത്രീകൾക്കുള്ളതാണ് എന്നും സത്യഭാമ അധിക്ഷേപിച്ചു. മോഹിനിയാട്ടം സ്ത്രീകൾക്കുള്ളതാണ്. സൗന്ദര്യമുള്ള പുരുഷന്മാർക്ക് മാത്രമേ മോഹിനിയാട്ടം ഭംഗിയിൽ ചെയ്യാൻ കഴിയൂ. നിറമുള്ള ശരീരവും ഭംഗിയുള്ളവരും മാത്രമേ മോഹിനിയാട്ടം കളിക്കാവുയെന്നും സത്യഭാമ പറഞ്ഞു.

പട്ടികജാതി കലാകാരന് നൃത്തരംഗത്ത് പിടിച്ചു നിൽക്കാൻ പറ്റാത്ത സാഹചര്യമാണെന്ന് ആർഎൽവി രാമകൃഷ്ണൻ പ്രതികരിച്ചു. ജീർണ്ണിച്ച മനസുള്ളവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരിക തന്നെ ചെയ്യുമെന്നും രാമകൃഷ്ണൻ അറിയിച്ചു.