Kerala

ബിജെപി സഖ്യം ചേരാനുള്ള ദേശീയ അധ്യക്ഷന്റെ പ്രഖ്യാപനം പാർട്ടി തീരുമാനമില്ലാതെയെന്ന് മാത്യു ടി തോമസ്

Spread the love

ബിജെപി സഖ്യം ചേരാനുള്ള ദേശീയ അധ്യക്ഷന്റെ പ്രഖ്യാപനം പാർട്ടി തീരുമാനമില്ലാതെയാണെന്ന് മാത്യു ടി തോമസ്. ഒരു ഫോറത്തിലും ചർച്ചയിൽ ചെയ്യാതെയാണ് തീരുമാനമെടുത്തത്. മുഖ്യമന്ത്രിയുടെ അനുമതി ഉണ്ടെന്ന പരാമർശം രസകരമായ വാർത്തയാണെന്നും പ്രായാധിക്യം മൂലമുള്ള പിഴവ് സംഭവിച്ചതാകാമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുമായി ദേവഗൗഡ ചർച്ച നടത്തിയിട്ട് വർഷങ്ങളായി. അങ്ങനെ ഒരു കാര്യമേ ഇല്ലെന്നും ആ നയത്തോട് ഒപ്പമില്ല. അധ്യക്ഷൻ്റെ നിലപാട് പാർട്ടി നിലപാടല്ലെന്നും മാത്യു ടി തോമസ് കൂട്ടിച്ചേർത്തു.

കർണാടകയിൽ ബിജെപി-ജെഡിഎസ് സഖ്യം പിണറായി വിജയന്റെ അറിവോടെയാണെന്നായിരുന്നു എച്ച് ഡി ദേവഗൗഡയുടെ വെളിപ്പെടുത്തൽ . പിണറായി പൂർണസമ്മതം നൽകി,ഇക്കാരണത്താലാണ് പിണറായി സർക്കാരിൽ ജെഡിഎസ് മന്ത്രിയുള്ളത്. ബിജെപി സഖ്യം പാർട്ടിയെ രക്ഷിക്കാനാണെന്ന് പിണറായിക്ക് ബോധ്യപ്പെട്ടു. സിഐ ഇബ്രഹാമിനെ പുറത്താക്കുന്നത് അറിയിച്ച വാർത്താ സമ്മേളനത്തിലാണ് എച്ച് ഡി ദേവഗൗഡയുടെ വെളിപ്പെടുത്തിയത്.

തമിഴ്നാട്, മഹാരാഷ്ട്ര, കർണാടക ഘടകങ്ങളും ബി.ജെ.പി സഖ്യത്തിന് അനുകൂലമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ പാർട്ടിക്ക് എം.എൽ.എമാരുണ്ടെന്നും അതിലൊരാൾ മന്ത്രിയാണെന്നും ദേവഗൗഡ പറഞ്ഞു. സഖ്യത്തിന് പിണറായിയുടെ അംഗീകാരമുള്ളതിനാലാണ് പാർട്ടി എം.എൽ.എ ഇപ്പോഴും മന്ത്രിയായി തുടരുന്നതെന്നും ദേവഗൗഡ കൂട്ടിച്ചേർത്തു.

അതേസമയം, ദേവഗൗഡയുടെ പ്രസ്താവന നിഷേധിച്ച് വൈദ്യുത മന്ത്രി കെ. കൃഷ്ണൻകുട്ടി രംഗത്തെത്തി. പിണറായിയും ദേവഗൗഡയും തമ്മിൽ ചർച്ച നടത്തിയിട്ടില്ല. പാർട്ടി കേരള ഘടകം ബി.ജെ.പി സഖ്യത്തിന് പിന്തുണയറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.