ഹൈക്കോടതി അഭിഭാഷക നിയമനങ്ങളിൽ കോൺഗ്രസിൽ കടുത്ത അതൃപ്തി; പരാതിയുമായി ലോയേഴ്സ് കോൺഗ്രസ്
തിരുവനന്തപുരം: ഹൈക്കോടതി അഭിഭാഷക നിയമനങ്ങളിൽ കോൺഗ്രസിൽ കടുത്ത അതൃപ്തി. മുഖ്യമന്ത്രി ഏകപക്ഷീയമായി നിയമനങ്ങൾ നടത്തിയെന്ന പരാതിയാണ് ഉയരുന്നത്. ഹൈക്കോടതി അഭിഭാഷക നിയമനങ്ങൾ മന്ത്രിമാർ അറിയാതെയാണെന്നും വിമർശനമുണ്ട്. അഭിഭാഷക നിയമനം ചർച്ച ചെയ്തിട്ടില്ലെന്നാണ് പരാതി.
ഹൈക്കോടതി അഭിഭാഷക നിയമനങ്ങളിൽ അനഭിമിതർ കടന്നുകൂടിയതായും ആരോപണമുണ്ട്. ദേവസ്വം പ്ലീഡറുടെ നിയമനം ഉദാഹരണമായി ചൂണ്ടിക്കാണിച്ചാണ് വിമർശനം. വിഷയത്തിൽ നേതാക്കൾ നേതൃത്വത്തെ അതൃപ്തി അറിയിച്ചു.സർക്കാർ അഭിഭാഷക നിയമനത്തിൽ പരാതിയുമായി ലോയേഴ്സ് കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്. പാർട്ടിയുമായി ബന്ധമില്ലാത്തവരെ നിയമിക്കുന്നതായി കെപിസിസി അധ്യക്ഷന് ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ പരാതി നൽകി. ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ പി കെ അബ്ദുറഹ്മാൻ ആണ് പരാതി നൽകിയത്. ലോയേഴ്സ് കോൺഗ്രസിൻ്റെ പരാതിയുടെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചു. കോൺഗ്രസ് അഭിഭാഷകർക്ക് പരിഗണന നൽകുന്നില്ലെന്നാണ് പരാതി. വ്യക്തിപരമായ താല്പര്യങ്ങളുടെ അടിസ്ഥാനത്തിലാണ് നിയമനങ്ങളെന്നും പരാതിയുണ്ട്. ലോയേഴ്സ് കോൺഗ്രസിലെ അംഗങ്ങളെ പരിഗണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഹൈക്കോടതി പ്ലീഡർ നിയമനത്തിൽ മുസ്‌ലിം ലീഗിനും അതൃപ്തിയുണ്ട്. ലീഗ് പട്ടികയിൽ നിന്നും പരിഗണിച്ചത് എട്ട് പ്ലീഡർമാരെ മാത്രമാണെന്നാണ് ലീഗ് ചൂണ്ടിക്കാണിക്കുന്നത്. ആകെ 136 ഒഴിവുകളിൽ ഇതുവരെ നിയമിച്ചത് 80പേരെ മാത്രമാണ്. ലീഗിന് കൂടുതൽ പരിഗണന വേണമെന്ന് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി നേരിട്ടാണ് നിയമനം നടത്തുന്നത്. ലീഗിന്റെ പട്ടികയിൽ മെറിറ്റുള്ളവർ പോലും പരിഗണിക്കപ്പെടുന്നില്ലെന്ന ആശങ്കയും പങ്കുവയ്ക്കുന്നുണ്ട്. 22 എംഎൽഎമാരും അഞ്ച് മന്ത്രിമാരും ഉണ്ടെങ്കിലും എട്ടുപേരെ മാത്രമേ നിയമിച്ചിട്ടുള്ളു. കഴിഞ്ഞ സർക്കാർ 136 പേരെ നിയമിച്ച സ്ഥാനത്ത് പുതിയ സർക്കാരിന് അതിൽ വർധനവ് വരുത്താൻ കഴിയും.ഇതിനിടെ ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനായി നിയമിതനായ കെ ബി പ്രദീപ് രാജിവെച്ചു. കെ ബി പ്രദീപിനോട് രാജിവെയ്ക്കാൻ മുഖ്യമന്ത്രി വി ഡി സതീശൻ ആവശ്യപ്പെട്ടിരുന്നു. സ്മാര്‍ട്ട് ക്രിയേഷന്‍സ് അഭിഭാഷകനായിരുന്ന കെ ബി പ്രദീപിനെ ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനായി നിയമിച്ചത് വിവാദമായ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ. പ്രദീപിൻ്റെ രാഷ്ട്രീയ പശ്ചാത്തലം പോലും പരിഗണിക്കാതെയാണ് നിയമനമെന്ന വിമർശനവും ഉയർന്നിരുന്നു. തീരുമാനം മുഖ്യമന്ത്രി വി ഡി സതീശന്റേതാണെന്നും മുഖ്യമന്ത്രിയുടെ വിവേചനാധികാരമാണെന്നും കെ മുരളീധരൻ വിഷത്തിൽ പ്രതികരിച്ചിരുന്നു. താന്‍ വിഷയത്തില്‍ ഇടപെടില്ലെന്ന് നേരത്തെ അറിയിച്ചിരുന്നുവെന്നും കെ മുരളീധരൻ പറഞ്ഞിരുന്നു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതിസ്ഥാനത്തുള്ള സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ അഭിഭാഷകനായിരുന്ന കെ ബി പ്രദീപിനെ ദേവസ്വം വകുപ്പിന്റെ സ്‌പെഷ്യല്‍ സര്‍ക്കാര്‍ പ്ലീഡറായി നിയമിച്ചതില്‍ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ആശങ്ക അറിയിച്ചിരുന്നു. ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറെയാണ് എസ്ഐടി ആശങ്ക അറിയിച്ചത്. അന്വേഷണ വിവരങ്ങള്‍ പ്രതികള്‍ക്ക് ചോരുമെന്നാണ് എസ്‌ഐടി ചൂണ്ടിക്കാണിച്ചിരുന്നത്. നിര്‍ണായക രേഖകള്‍ കൈമാറുന്നതിലെആശങ്കയും എസ്ഐടി പ്രകടിപ്പിച്ചിരുന്നു സര്‍ക്കാരിനോട് ആശങ്ക പങ്കുവെയ്ക്കുന്നതില്‍ എസ്‌ഐടിക്ക് സാങ്കേതികത തടസ്സമുണ്ട്. സ്‌പെഷ്യല്‍ കമ്മീഷണര്‍ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചേക്കുമെന്നും വിവരമുണ്ടായിരുന്നു.
