Kerala

വിട്ടുകൊടുക്കാൻ കോടതി പറഞ്ഞു, റോബിൻ ബസ് വീണ്ടും റോഡിലേക്ക്….

Spread the love

മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയ്ക്ക് ശേഷം റോബിൻ ബസ് ഉടമയ്ക്ക് വിട്ടുകൊടുത്തു. ബസ് വിട്ടുകൊടുക്കാൻ പത്തനംതിട്ട ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. നിലവിലെ നിയമപ്രകാരം മാത്രം സർവീസ് നടത്താമെന്നും അല്ലെങ്കിൽ നടപടി ഉണ്ടാകുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. നിയമലംഘനത്തിന്റെ പേരിൽ കഴിഞ്ഞമാസം 24 ന് പുലർച്ചയാണ് റോബിൻ ബസ് പിടിച്ചെടുത്തത്. ഉടമ ഇന്നലെ പോലീസിനെ സമീപിച്ചെങ്കിലും ബസ് വിട്ടുകൊടുത്തിരുന്നില്ല. കോടതി നിർദേശം പരിഗണിച്ചാണ് ഇപ്പോൾ ബസ്സ്‌ വിട്ടു കൊടുത്തത്.

നിയമ ലംഘനത്തിന് ചുമത്തിയ 82,000 രൂപ പിഴ അടച്ച സാഹചര്യത്തിലാണ് ബസ് വിട്ടുകൊടുക്കാനുള്ള ഉത്തരവ് കോടതി പുറപ്പെടുവിച്ചത്. പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടിയായിരുന്നു റോബിൻ ബസ് പിടിച്ചെടുത്തത്. ബസ്സിലുള്ള സാധനങ്ങളുടെ ലിസ്റ്റ് പത്തനംതിട്ട സ്റ്റേഷൻ ഹൗസ് ഓഫിസർ തയ്യാറാക്കണം. ബസ് പൊലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചാൽ വെയിലും മഴയുമേറ്റ് വാഹനം കേടാകുമെന്ന വാദം പരിഗണിച്ചാണ് ബസ് വിട്ടുനൽകാൻ കോടതി ഉത്തരവിട്ടത്. പിഴ ഒടുക്കിയാൽ ബസ് വിട്ടുനൽകണമെന്ന് ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിരുന്നു.

നിരന്തരമായി നിയമലംഘനങ്ങൾ നടത്തിയെന്ന് ചൂണ്ടിക്കാട്ടി നേരത്തെ ഗതാഗത വകുപ്പ് റോബിൻ ബസിന്‍റെ പെർമിറ്റ് റദ്ദാക്കിയിരുന്നു. 2023ലെ ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് റൂൾസ് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. നിയമലംഘനങ്ങൾ ഇനിയും ആവർത്തിക്കാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പെർമിറ്റ് റദ്ദാക്കിയത്.