Sunday, April 28, 2024
Latest:
Gulf

ഉദ്ഘാടനത്തിനൊരുങ്ങി യുഎഇയിലെ ആദ്യ പരമ്പരാഗത ഹിന്ദു ക്ഷേത്രം’; ഫെബ്രുവരിയില്‍ പ്രധാനമന്ത്രി ഭക്തർക്ക് സമർപ്പിക്കും

Spread the love

ഉദ്ഘാടനത്തിനൊരുങ്ങി അബുദാബിയിലെ ഹിന്ദു ക്ഷേത്രം. ഫെബ്രുവരി 14 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷത്രം ഭക്തർക്ക് സമർപ്പിക്കും. ഫെബ്രുവരി 18 മുതൽ പൊതുജനങ്ങൾക്ക് ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കും. ക്ഷേത്രത്തിന്റെ നിർമ്മാണം അവസാനഘട്ടത്തിലെന്ന് അധികൃതർ അറിയിച്ചു.

ഫെബ്രുവരി 14ന് ആരാധനാ കര്‍മങ്ങള്‍ക്ക് ശേഷം സമര്‍പ്പണ ചടങ്ങ് നടക്കുമെങ്കിലും 18 നാണ് പൊതുജനങ്ങള്‍ക്കായി തുറക്കുക.ക്ഷേത്ര സമുച്ചയത്തില്‍ സന്ദര്‍ശക കേന്ദ്രം, പ്രാര്‍ത്ഥനാ ഹാളുകള്‍, പ്രദര്‍ശനങ്ങള്‍, പഠന-കായിക മേഖലകള്‍, വിശാലമായ പാര്‍ക്കിങ്, പൂന്തോട്ടങ്ങള്‍, ഒരു ഫുഡ് കോര്‍ട്ട്, പുസ്തകശാല, ഗിഫ്റ്റ് ഷോപ്പുകള്‍ എന്നിവയുണ്ട്.

ഇന്ത്യയിലെ രാജസ്ഥാനിലും ഗുജറാത്തിലുമായി കൈകൊണ്ട് കൊത്തിയെടുത്ത കല്ലുകളാണ് ക്ഷേത്ര നിര്‍മാണത്തിന് ഉപയോഗിച്ചിട്ടുള്ളത്. തറ നിര്‍മാണത്തിന് ശേഷം ഈ കല്ലുകള്‍ പ്രത്യേകം അടയാളപ്പെടുത്തി ഓണ്‍-സൈറ്റ് അസംബ്ലിക്കായി യുഎഇയിലേക്ക് എത്തിക്കുകയായിരുന്നു.

ആയിരത്തിലേറെ വര്‍ഷക്കാലം കേടുപാടുകളില്ലാതെ നിലനില്‍ക്കുന്ന പിങ്ക് മണല്‍ക്കല്ല് ഉപയോഗിച്ചാണ് നിര്‍മാണം. വെള്ള മാര്‍ബിളുകളും ഉപയോഗിച്ചിട്ടുണ്ട്. എല്ലാ മതവിഭാഗങ്ങളില്‍ പെട്ടവര്‍ക്കും പ്രവേശനം അനുവദിക്കും. 8,000 നും 10,000 നും ഇടയില്‍ ആളുകളെ ഉള്‍ക്കൊള്ളാന്‍ ക്ഷേത്രത്തില്‍ സൗകര്യമുണ്ട്.

ഇന്ത്യയിലെ ഗംഗ, യമുന നദികളുടെ പ്രതീകമായ രണ്ട് ജലധാരകളാണ് സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്നത്. ഇന്ത്യയും യുഎഇയും തമ്മിലുള്ള അഗാധമായ സൗഹൃദത്തിന്റെ തെളിവാണിതെന്നും ശിലാക്ഷേത്രം ലോകാത്ഭുതങ്ങളില്‍ ഒന്നാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.