Kerala

‘ക്രിമിനലുകള്‍, ഗുണ്ടകള്‍, കൊലയാളിക്കൂട്ടം…’; എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ വീണ്ടും ഗവര്‍ണര്‍

Spread the love

കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ഇന്നും പോര്‍മുഖം തുറന്ന് എസ്എഫ്‌ഐ. ഇന്നലേയും ഇന്നുമായി നാടകീയമായ പ്രതിഷേധങ്ങളും രൂക്ഷമായ പരാമര്‍ശങ്ങളുമാണ് ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ നടത്തിയത്. പുറത്ത് ശക്തമായ പ്രതിഷേധം നടക്കുന്നതിനിടെ ഭാരതീയ വിചാരകേന്ദ്രവും സനാതന ധര്‍മ്മപീഠവും സംഘടിപ്പിച്ച സെമിനാറില്‍ ഗവര്‍ണര്‍ പങ്കെടുത്തു. സെമിനാറിലേക്ക് കയറുംമുന്‍പും എസ്എഫ്‌ഐ പ്രവര്‍ത്തകരെ ക്രിമിനലുകളെന്നും ഗുണ്ടകളെന്നും കൊലയാളിക്കൂട്ടമെന്നുമാണ് ഗവര്‍ണര്‍ ആവര്‍ത്തിച്ച് വിളിച്ചത്.

വനിതാ പ്രവര്‍ത്തകരുള്‍പ്പെടെ വലിയ കൂട്ടം എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് ഗവര്‍ണര്‍ക്കെതിരെ സംഘി ഗവര്‍ണര്‍ ഗോ ബാക്ക് എന്ന മുദ്രാവാക്യമുയര്‍ത്തി പ്രതിഷേധമുയര്‍ത്തിയത്. ബാരിക്കേഡ് മറികടന്ന് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതോടെ പൊലീസുകാര്‍ അവരെ ബലം പ്രയോഗിച്ച് നീക്കി.

കേരളാ പൊലീസിനെ മുഖ്യമന്ത്രി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിമര്‍ശിച്ചു. തന്റെ കാറിന് നേരെ വന്നവര്‍ മുഖ്യമന്ത്രി വാടകയ്ക്ക് എടുത്ത ക്രിമിനിലുകളാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. തന്നെ ഭയപ്പെടുത്തുന്നതാണ് ലക്ഷ്യം. സ്വാമി വിവേകാനന്ദനാണ് തന്റെ മാതൃകയെന്നും കോഴിക്കോട് നഗരത്തിലൂടെ നടന്ന തന്നോട് നാട്ടുകാര്‍ കാണിച്ചത് സ്‌നേഹാദരമാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരിച്ചു.