Kerala

‘സംഭവത്തിൽ മറ്റാർക്കും പങ്കില്ലെന്ന് പത്മകുമാർ’; മൊഴി പൂർണ്ണമായും വിശ്വസിക്കാതെ അന്വേഷണ സംഘം

Spread the love

കൊല്ലം ഓയൂരിൽ ആറ് വയസുളള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്ന് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി. മാമ്പള്ളികുന്നം കവിതരാജിൽ കെ ആർ പത്മകുമാർ ( 52) , ഭാര്യ എം ആർ അനിതകുമാരി (45), മകൾ പി. അനുപമ (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ മൂന്ന് പേരെയും തെങ്കാശിയിൽ വെച്ചാണ് ഇന്നലെ പൊലീസ് പിടികൂടിയത്.

സംഭവത്തിൽ മറ്റാർക്കും പങ്കില്ലെന്ന പത്മകുമാറിൻ്റെ മൊഴി അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല. നാലുപേർ തട്ടിക്കൊണ്ട് പോകുമ്പോൾ സംഘത്തിൽ ഉണ്ടായിരുന്നതായി കുട്ടി മൊഴി നൽകിയിരുന്നു. സംഘത്തിലെ നാലാമനെ കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
നാലാമനാണ് തട്ടികൊണ്ട് പോകാൻ ഇവർക്ക് പ്രേരണ നൽകിയതെന്നാണ് പൊലീസിന്റെ നിഗമനം.

പത്മകുമാറിൻ്റെ ഭാര്യയുടെ മുഖത്തെ കറുത്ത പാട് പോലും കുട്ടി മൊഴിയായി നൽകിയിരുന്നു. തട്ടികൊണ്ട് പോയ ദിവസം കുട്ടിയ്ക്ക് പനി ഉണ്ടായിരുന്നതിനാൽ ഡോളോ നൽകിയെന്ന് പത്മകുമാർ മൊഴി നൽകിയിരുന്നു. കുട്ടിയെ കൊണ്ടു വിടുന്ന ദിവസവും പൊലീസിനെ വഴിതെറ്റിക്കാൻ ശ്രമിച്ചു. കുട്ടിയെ കൊണ്ടുവിടാൻ വന്ന ദിവസം ലിങ്ക് റോഡിലെ ബിവറേജസിൻ്റെ പ്ലീമിയം കൗണ്ടറിൽ നിന്ന് ബിയർ വാങ്ങി.
കൊല്ലത്ത് മദ്യം വാങ്ങാൻ എത്തിയെന്ന് തെളിയിക്കാനായിരുന്നു ഇത്. തിരികെ പോയത് കുണ്ടറ വഴി ചാത്തന്നൂരിലേക്കെന്നുമാണ് പത്മകുമാറിന്റെ മൊഴി.

ഒരു വർഷം നീണ്ട പ്ലാനായിരുന്നു. ചാത്തന്നൂരിലെ വിട്ടിലേക്ക് കുട്ടിയെ തട്ടിക്കൊണ്ട് പോയത്.അമ്മയുടെ നമ്പർ ശേഖരിച്ചത് കുട്ടിയിൽ നിന്നുമാണ്. തട്ടിക്കൊണ്ട് പോകുന്ന സമയം പ്രതികൾ ഫോൺ വീട്ടിൽ തന്നെ വെച്ചു. കുട്ടിയെ വീട്ടിലെത്തിച്ച ശേഷം പാരിപ്പള്ളിയിലേക്ക് പോയെന്നുമാണ് മൊഴി.പ്രതികളെ എ ആര്‍ ക്യാമ്പിൽ നിന്നും പൂയപ്പള്ളി സ്റ്റേഷനിലേക്ക് മാറ്റും. പദ്മകുമാര്‍ ലോൺ ആപ്പിൽ നിന്നും വായ്പയെടുത്തിരുന്നു. ക്രഡിറ്റ് കാർഡ് വഴിയും പണമിടപാട് നടത്തി. ഈ വായ്പകളെല്ലാം തീര്‍ക്കാൻ പണം കിട്ടാനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം.