Kerala

‘ഇസ്രയേലിന്റെ ആയുധങ്ങളേക്കാള്‍ വലുതാണ് പൊതുജനാഭിപ്രായം’; ഇന്ത്യന്‍ ജനത പലസ്തീന് ഒപ്പമെന്ന് കുഞ്ഞാലിക്കുട്ടി

Spread the love

ഇസ്രയേലിന്റെ മൂര്‍ച്ചയേറിയ ആയുധങ്ങളേക്കാള്‍ വലുതാണ് കോഴിക്കോട് ബീച്ചില്‍ പലസ്തീനുവേണ്ടി തടിച്ചുകൂടിയ ജനസാഗരമെന്ന് മുസ്ലീംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. പ്രാര്‍ത്ഥനയാണ് ഏറ്റവും വലിയ ആയുധമെന്നും കോഴിക്കോട് നടന്ന പലസ്തീന്‍ അനുകൂല റാലിയില്‍ പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പലസ്തീനികള്‍ നമ്മളെ മുറിവേല്‍പ്പിച്ച് മരിച്ചുവീഴുകയാണ്. ലോകത്ത് മനസാക്ഷി മരവിച്ച് നില്‍ക്കുന്നു. പലസ്തീനായി നമ്മള്‍ നമ്മുടെ പ്രാര്‍ത്ഥന സമര്‍പ്പിക്കുന്നു. ഈ റാലി ഫലം കാണുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ലോകം മുഴുവന്‍ കൊലപാതകങ്ങളെ അപലപിക്കുകയാണെന്നും ഇസ്രയേലിന്റെ മൂര്‍ച്ചയേറിയ ആയുധങ്ങളേക്കാള്‍ ശക്തമാണ് പൊതുജനാഭിപ്രായമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇന്ത്യന്‍ ജനത പലസ്തീന് ഒപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലീഗിന്റെ പലസ്തീന്‍ അനുകൂല റാലിയ്ക്ക് വന്‍ ജനപങ്കാളിത്തമാണുണ്ടായത്. പലസ്തീന്‍ വിഷയം മുസ്ലീങ്ങളുടെ മാത്രം പ്രശ്‌നമല്ലെന്ന് പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട് ശശി തരൂര്‍ എം പി പറഞ്ഞു. എത്ര കുഞ്ഞുങ്ങളുടെ രക്തത്തില്‍ വാള്‍മുങ്ങണം ഈ യുദ്ധം അവസാനിക്കാന്‍. മുസ്ലീങ്ങള്‍ക്ക് വേണ്ടിയുള്ളത് മാത്രമല്ല ലീഗിന്റെ ഈ റാലി. ഇത് മനുഷ്യരുടെ പ്രശ്‌നമാണെന്നും അദ്ദേഹം വ്യക്തമാക്കി.ഈ റാലിയിലെ ജനസാഗരത്തെ കാണുമ്പോള്‍ സന്തോഷമുണ്ട്. പലസ്തീനികള്‍ക്ക് വേണ്ടി നടക്കുന്ന ഏറ്റവും വലിയ റാലി ആയിരിക്കും ഇത്. ഈ യുദ്ധം നിര്‍ത്തണം എന്നാണ് എല്ലാവരും ആവശ്യപ്പെടുന്നത്. മനുഷ്യാവകാശ ധ്വംസനത്തിന്റെ വലിയ ഉദാഹരണമാണ് കാണുന്നത്. ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് ലീഗെന്നും ശശി തരൂര്‍ വ്യക്തമാക്കി.