Kerala

ആശുപത്രികളിലെ ഉപയോഗശൂന്യമായ വാഹനങ്ങൾ 2 മാസത്തിനുള്ളിൽ ഒഴിപ്പിക്കണമെന്ന് മന്ത്രി വീണ ജോർജ്

Spread the love

സംസ്ഥാനത്തെ ആശുപത്രി കോമ്പൗണ്ടുകളിലുള്ള പത്തും അധിലധികവും വർഷങ്ങളായി ഓടാതെ കിടക്കുന്ന ഉപയോഗശൂന്യമായ തുരുമ്പെടുത്ത വാഹനങ്ങൾ രണ്ടുമാസത്തിനുള്ളിൽ കണ്ടംചെയ്ത് ഒഴിപ്പിക്കുന്നതിന് സത്വര നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. വിവിധ സെക്ഷനുകളിലുള്ള ഉദ്യോഗസ്ഥർ ഒന്നിച്ചിരുന്ന് ഫയലിൽ തീരുമാനങ്ങൾ എടുത്ത് പ്രവർത്തനം വേഗത്തിലാക്കും. കേന്ദ്രസർക്കാരിന്റെ സ്‌ക്രാപ് പോളിസി പ്രകാരം സർക്കാർ മേഖലയ്ക്ക് മാത്രം നിർബന്ധമാക്കിയ 15 വർഷങ്ങൾ കഴിഞ്ഞ വാഹനങ്ങൾ അല്ലയിവ. അവ കേന്ദ്രത്തിന്റെ വിലക്ക് വന്ന സമയം വരെ, അതായത് മാസങ്ങൾക്ക് മുമ്പ് വരെ ഉപയോഗത്തിലായിരുന്നു.

‘ആർദ്രം ആരോഗ്യം’ താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രി സന്ദർശനങ്ങൾക്കിടയിൽ ഇങ്ങനെയുള്ള അനേകം വാഹനങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മന്ത്രിയുടെ നടപടി. ഏറ്റവും കൂടുതൽ ഇത്തരത്തിലുള്ള വാഹനങ്ങൾ കണ്ടത് കോട്ടയം ജനറൽ ആശുപത്രിയിലാണ്. കോട്ടയം ജനറൽ ആശുപത്രി കോമ്പൗണ്ടിലുള്ള വർഷങ്ങളായി ഓടാത്ത, തുരുമ്പെടുത്ത 22 വാഹനങ്ങൾ മൂലം അവിടെ ആരംഭിക്കേണ്ടുന്ന നിർമാണ പ്രവർത്തനങ്ങൾ പോലും തടസപ്പെടുന്ന സാഹചര്യവുമുണ്ട്. കാലപ്പഴക്കം കൊണ്ട് ഒരെണ്ണം പോലും ഓടിച്ചു മാറ്റാൻ കഴിയുന്നവയല്ല. സംസ്ഥാനത്തെ എല്ലാ ആശുപത്രി പരിസരങ്ങളിലുമുള്ള വാഹനങ്ങൾ കണ്ടം ചെയ്യുന്ന നടപടികൾക്ക് അനാവശ്യമായ കാലതാമസം ഒഴിവാക്കേണ്ടതുണ്ട്. വാഹനം സംബന്ധിച്ച സ്ഥാപനത്തിൽ നിന്നുള്ള റിപ്പോർട്ട് നൽകൽ, ഉപയോഗശൂന്യമായ വാഹനത്തിന്റെ വാല്യു അസസ്‌മെന്റ്, അനുമതി ഇതൊക്കെ സമയബന്ധിതമായി ലഭ്യമാക്കാനും നിർദേശം നൽകി.

മിക്കവാറും ആശുപത്രി കോമ്പൗണ്ടിലുമുണ്ട് അനേകം വർഷങ്ങളായി ഓടാതെ കിടക്കുന്ന തുരുമ്പെടുത്ത ദ്രവിച്ച വാഹനങ്ങൾ. ഇഴജന്തുക്കളുടെയും ചിലയിടത്തെങ്കിലും സാമൂഹിക വിരുദ്ധരുടെയും താവളമാണ് ഇങ്ങനെയുള്ള വാഹനങ്ങൾ. അതിനാലാണ് നടപടി സ്വീകരിക്കാൻ മന്ത്രി നിർദേശം നൽകിയത്.