Kerala

‘വിഴിഞ്ഞത്ത് ആദ്യ കപ്പലിനെ സ്വീകരിക്കുന്ന ചടങ്ങ് കണ്ണിൽ പൊടിയിടാൻ, ക്ഷണം അറിയില്ല’; ഫാ.യൂജിൻ പെരേര

Spread the love

തിരുവനന്തപുരം: വിഴിഞ്ഞത്ത് ആദ്യ കപ്പലിനെ സ്വീകരിക്കുന്ന ചടങ്ങ് കണ്ണിൽ പൊടിയിടാനാന്നെന്ന് ലത്തീൻ അതിരൂപത വികാർ ജനറൽ ഫാ.യൂജിൻ പെരേര. ഇപ്പോൾ നടക്കുന്നത് കണ്ണിൽ പൊടിയിടാനുള്ള നീക്കമാണ്. ക്രെയ്ൻ വരുന്നതിന് എന്തിനാണ് ഈ മാമാങ്കം. ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചതായി അറിയില്ലെന്നും യൂജിൻ പെരേര പറഞ്ഞു.

ഉദ്ഘാടന ചടങ്ങിലേക്ക് രൂപത പ്രതിനികളെ ക്ഷണിച്ചതായി അറിയില്ല. സമരം അവസാനിപ്പിച്ച സമയത്തെ വാഗ്ദാനങ്ങൾ സർക്കാർ പാലിച്ചില്ലെന്നും ചടങ്ങിൽ സർക്കാരുമായി സഹകരിക്കില്ലെന്നും യൂജിൻ പെരേര വ്യക്തമാക്കി. അതിനിടെ, ആദ്യ കപ്പലെത്തിയ ഔ​ദ്യോ​ഗിക ചടങ്ങുകൾക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വിഴിഞ്ഞം പോർട്ട് എംഡി സ്ഥാനത്ത് നിന്ന് അദീല അബ്ദുള്ളയെ മാറ്റി. അദീല അബ്‌ദുല്ലയ്ക്ക് പകരം പത്തനംതിട്ട കളക്ടറായിരുന്ന ദിവ്യ എസ് അയ്യരെ വിഴിഞ്ഞം പോർട്ട് എംഡിയായി നിയമിച്ചു. വിഴിഞ്ഞം തുറമുഖത്തേക്ക് കപ്പൽ എത്തുന്നതിന് തൊട്ടുമുമ്പാണ് എംഡിയെ മാറ്റുന്നത്. കൂടുതൽ വകുപ്പുകളുടെ ആധിക്യം കൊണ്ടാണ് അദീലക്ക് മാറ്റമെന്നാണ് വിശദീകരണം. നേരത്തെ, വകുപ്പ് മാറ്റത്തിന് അവർ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് ലത്തീൻ അതിരൂപതയുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തിയിരുന്നത് അദീല അബ്ദുള്ളയായിരുന്നു. ഉദ്ഘാടനച്ചടങ്ങിന് അവരെ എത്തിക്കാനുള്ള നീക്കങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത് അദീലയായിരുന്നു. എന്നാൽ ഇന്നലെ പുറത്തിറക്കിയ ഔദ്യോ​ഗിക ക്ഷണക്കത്തിൽ ആർച്ച് ബിഷപ്പിന്റെ പേരുണ്ടെങ്കിലും അവർ ചടങ്ങിൽ പങ്കെടുക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. അതിനിടെയാണ് യൂജിൻ പെരേര സർക്കാരിനെതിരെ വീണ്ടും രൂക്ഷ പ്രതികരണവുമായി രം​ഗത്തെത്തിയിട്ടുള്ളത്. ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ആവർത്തിക്കുകയാണ് യൂജിൻ പെരേര.