‘തനിനിറം കാട്ടിയ മറ്റു പലരെയും പോലെയല്ല ഇസ്രയേൽ, അമേരിക്കയുടെ മഹത്തായ സഖ്യകക്ഷി’; പുകഴ്ത്തി ട്രംപ്
അമേരിക്കയുടെ മഹത്തായ സഖ്യകക്ഷിയാണ് ഇസ്രയേൽ എന്ന് തെളിയിക്കപ്പെട്ടുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സംഘർഷങ്ങളുടെയും പോരാട്ടങ്ങളുടെയും സമയത്ത് തനിനിറം കാട്ടിയ മറ്റു പലരെയും പോലെയല്ല ഇസ്രയേൽ. ഇസ്രയേലിന് ശക്തമായി പോരാടാനും എങ്ങനെ വിജയിക്കാമെന്ന് അറിയാമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
ലെബനോണിൽ ബോംബാക്രമണം നടത്തുന്നതിൽ നിന്നും ഇന്നലെ ട്രംപ് ഇസ്രയേലിനെ വിലക്കിയതായി പ്രഖ്യാപിച്ചിരുന്നു. പ്രഖ്യാപനത്തിനുശേഷവും ലെബനോണിലേക്ക് ഇസ്രയേൽ ആക്രമണം നടത്തിയിരുന്നു. അതിനിടെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ലക്ഷ്യം വച്ചല്ല തന്റെ കാമറൂൺ പ്രസംഗം എന്ന് വ്യക്തമാക്കിയ ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് നന്ദി പറഞ്ഞ് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്.
ലോകം നിഷ്ഠൂരരായവരാൽ നശിപ്പിക്കപ്പെടുന്നുവെന്നാണ് പ്രസംഗത്തിൽ മാർപാപ്പ പറഞ്ഞത്. രണ്ടാഴ്ച മുമ്പ് തയാറാക്കിയതായിരുന്നു പ്രസംഗമെന്നും ട്രംപിനെ ലക്ഷ്യം വച്ചല്ല അതെന്നും മാർപാപ്പ സ്ഥിരീകരിച്ചിരുന്നു. അതേസമയം ഇറാനും അമേരിക്കയും തമ്മിലുള്ള രണ്ടാം ഘട്ട ചർച്ചകൾ നീളും. ഇരു രാജ്യങ്ങളും തമ്മിൽ ധാരണയുടെ ചട്ടക്കൂട് അന്തിമമാക്കിയശേഷം മാത്രമേ ചർച്ചയുള്ളുവെന്ന് ഇറാൻ അറിയിച്ചു. ഇറാൻ വെനസ്വേല അല്ലെന്നും ട്രംപിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അമേരിക്ക മുന്നോട്ടുവെച്ച പുതിയ സമാധാന നിർദ്ദേശങ്ങൾ പരിശോധിച്ചുവരികയാണെന്ന് ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിൽ അറിയിച്ചു.
