ട്രംപിൻ്റെ അവകാശവാദങ്ങൾ തള്ളി ഇറാൻ: മരവിപ്പിച്ച 1200 കോടി ഡോളറിന്റെ ആസ്തി ഉടനടി വിട്ടു നൽകണം
സമാധാന കരാറിനെപ്പറ്റിയുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദങ്ങൾ തള്ളി ഇറാൻ. ഹോർമുസ് കടലിടുക്ക് നിബന്ധനകളില്ലാതെ തുറക്കുമെന്നും ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം നശിപ്പിക്കുമെന്നും കരാറിൽ ധാരണയായതായി ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ ധാരണയുടെ കരടിൽ അത്തരം പരാമർശമില്ലെന്നും അമേരിക്കയുടെ നാവിക ഉപരോധം പിൻവലിച്ച ശേഷം മാത്രമേ ഹോർമുസ് തുറക്കുകയുള്ളുവെന്നും ഇറാൻ വ്യക്തമാക്കി.
ഹോർമുസിൽ നിരീക്ഷണവും പരിശോധനയും സുരക്ഷാ നടപടികളും മാരിടൈം സേവനങ്ങളും ഇറാൻ തുടരുമെന്നും ഇറാൻ ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് ന്യൂസ് വ്യക്തമാക്കി. 1200 കോടി ഡോളറിന്റെ മരവിപ്പിച്ച ഇറാനിയൻ ആസ്തി ഉടനടി വിട്ടു നൽകിയതിനു ശേഷം മാത്രമേ ചർച്ചകളുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയുള്ളുവെന്നും ഇറാൻ വ്യക്തമാക്കി. കരാറിൽ ഉടൻ തീരുമാനമെടുക്കുമെന്ന് സിറ്റുവേഷൻ റൂം യോഗത്തിനു മുമ്പായി ഡോണാൾഡ് ട്രംപ് പ്രസ്താവിച്ചിരുന്നു. യോഗം അവസാനിച്ചതിനുശേഷം ഇതുവരെ ഒരു പ്രഖ്യാപനം വന്നിട്ടില്ല. ഹോർമുസിൽ ടോൾ അനുവദിക്കില്ലെന്നും യുറേനിയം ശേഖരം നശിപ്പിക്കുമെന്നും കരാറിലുണ്ടെന്ന് ഇന്നലെ ട്രൂത്ത് സോഷ്യലിൽ ട്രംപ് പറഞ്ഞിരുന്നു.
അതേസമയം ഇറാനുമായുള്ള വെടിനിർത്തൽ കരാറിൽ ഉടൻ തീരുമാനമെടുക്കുമെന്ന് വീണ്ടും ഡോണാൾഡ് ട്രംപ് അവകാശപ്പെട്ടു. ഒരിക്കലും ഒരു ആണവായുധമോ ബോംബോ നിർമ്മിക്കില്ലെന്ന് ഇറാൻ സമ്മതിക്കണം. ഹൊർമുസ് കടലിടുക്ക് യാതൊരുവിധ നികുതികളോ തടസ്സങ്ങളോ ഇല്ലാതെ ഇരുവശത്തേക്കുമുള്ള കപ്പൽ ഗതാഗതത്തിനായി ഉടനടി തുറന്നുനൽകണമെന്നും ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇറാൻ ഇതുവരെ ഈ രണ്ട് നിബന്ധനകളും അംഗീകരിക്കാൻ തയ്യാറായിട്ടില്ല. ഇറാനും അമേരിക്കയും തമ്മിലുള്ള ധാരണാപത്രത്തിന് അന്തിമരൂപമായിട്ടില്ലെന്ന് ഇറാൻ വിദേശകാര്യവക്താവ് ഇസ്മായിൽ ബഗായ് അറിയിച്ചു.
