Uncategorized

രക്ഷകനായത് പാണക്കാട് സാദിഖലി തങ്ങൾ; ഷാർജയിൽ മരിച്ച വേണുഗോപാലിന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു

Spread the love

 

ഷാർജയിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ സഹായഹസ്തവുമായി പാണക്കാട് സാദിഖലി തങ്ങൾ. കാഞ്ഞങ്ങാട് അത്തിക്കോത്തെ വേണുഗോപാലിനെ (66) പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ മാർച്ച്‌ 17ന് ഷാർജ ബുർജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.എന്നാൽ ആശുപത്രിയിൽ വെച്ച് തന്നെ ചികിത്സ ഫലം ചെയ്യാതെ അദ്ദേഹം ലോകത്തോട് വിടപറഞ്ഞു. ഷാർജയിൽ ഡ്രൈവറായിരുന്നു മരിച്ച വേണുഗോപാൽ.

 

 

മൂന്ന് ലക്ഷം ദർഹം (ഏകദേശം എഴുപത്തിയഞ്ച് ലക്ഷം രൂപ) ആശുപത്രിയിൽ ചികിത്സ ബിൽ ആയി. ഭീമമായ തുക അടച്ച് ബോഡി റിലീസ് ചെയ്യിക്കാൻ വേണുഗോപാലിന്റെ ബന്ധുകൾക്ക് സാധിച്ചിരുന്നില്ല. തുടർന്ന് ആശുപത്രി അധികൃതരെ കാര്യമറിയിച്ചപ്പോൾ രണ്ടു ലക്ഷത്തി പതിനേഴായിരം (217000) ദർഹമാക്കി കുറച്ചെങ്കിലും പണം അടയ്ക്കാൻ മാർഗമുണ്ടായില്ല.

 

പിന്നാലെ കാഞ്ഞങ്ങാട് കൗൺസിലറും വേണുവിന്റെ ബന്ധുവുമായ സീമ, തൃക്കരിപ്പൂരിലെ യു.ഡി.എഫ് സ്ഥാനാർഥി സന്ദീപ് വാര്യരെ വിളിച്ച് കാര്യം പറഞ്ഞു. അദ്ദേഹം കെ.എം.സി.സിയെ ബന്ധപ്പെടാൻ നിർദേശിച്ചു. കെ.എം.സി.സി നേതാവ് നിസാർ തളങ്കരയുമായും ബന്ധപ്പെട്ടു. മുസ്ലിംലീഗ് കാഞ്ഞങ്ങാട് മണ്ഡലം ജനറൽ സെക്രട്ടറി ബഷീർ ബെള്ളിക്കോത്ത് തങ്ങളെ കാണാനുള്ള കത്ത് തയാറാക്കി നൽകി. കല്ലട്ര മാഹിൻ ഹാജി, എ.കെ.എം. അഷ്‌റഫ്‌ എം.എൽ.എ, കെ.കെ. ബദറുദ്ദീൻ, എം.പി. ജാഫർ, റമീസ്, മലയാളി അസോസിയേഷൻ എന്നിവരുടെ കൂടി നിർദേശപ്രകാരം വേണുവിന്റെ കുടുംബാംഗമായ ആനന്ദ്, സുഹൃത്തുക്കളായ ധനേഷ്, ഉണ്ണി പെരിയ, അനുരാജ് ആയക്കടവ് എന്നിവർ സാദിഖലി തങ്ങളെ നേരിട്ട് കണ്ടു.

 

തങ്ങൾ ആശുപത്രി ഉടമയായ ഷംസീർ വയലിലുമായും രാജ്യസഭ അംഗം ഹാരീസ് ബീരാനുമായും ബന്ധപ്പെട്ട് കുടുംബത്തിന്റെ പ്രയാസം ബോധ്യപ്പെടുത്തി. ബില്ല് 40000 ദിർഹം (പത്ത് ലക്ഷം രൂപ) മാത്രം അടച്ച് മൃതദേഹം വിട്ടുകൊടുക്കാനുള്ള ഏർപ്പാടുകൾ ചെയ്തു നൽകുകയായിരുന്നു.