‘കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ നേരിട്ട് ഇടപെടില്ല’; ആർക്കും പരസ്യ പിന്തുണ ഇല്ലെന്ന് മുസ്ലിം ലീഗ്
കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ നേരിട്ട് ഇടപെടില്ലെന്നും ആർക്കും പരസ്യ പിന്തുണ ഇല്ലെന്നും മുസ്ലിം ലീഗ്. ഹൈക്കമാന്റിനെ മുസ്ലിം ലീഗ് നിലപാട് അറിയിക്കും. പരസ്യ ചർച്ചകളിൽ ലീഗിനും അതൃപ്തിയുണ്ട്. കൂടുതൽ കോൺഗ്രസ് നേതാക്കൾ പാണക്കാട്ടേക്ക് എത്തുന്നതിനിടെയാണ് നിർണ്ണായക നീക്കം. മുഖ്യമന്ത്രി കസേരക്കായുള്ള കോൺഗ്രസിൽ പരസ്യപ്പോര് തുടരുന്നതിനിടെയാണ് മുസ്ലീം ലീഗ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
കോൺഗ്രസിന് നാണക്കേടായി തിരഞ്ഞെടുപ്പ് ഫലം വരുംമുന്പേയുള്ള മുഖ്യമന്ത്രി ചർച്ച. കെ സി വേണുഗോപാലിനെ പിന്തുണച്ച് കെ സുധാകരൻ ഫേസ്ബുക്ക് കുറിപ്പിട്ടതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ പരസ്യ പോര്. കെ സി വേണുഗോപാലിനും കെ സുധാകരനും എതിരെ വി ഡി സതീശൻ അനുകൂലികൾ. കെസി വേണുഗോപാലിലെ പിന്തുണച്ച് സന്ദീപ് വാര്യർ, രമ്യ ഹരിദാസ്, അലോഷ്യസ് സേവ്യർ ഉൾപ്പെടെ യുവ നേതാക്കൾ രംഗത്തെത്തിയിരുന്നു.കെ സി വേണുഗോപാലിനെ പിന്തുണച്ചുള്ള കെ സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയായതോടെ, പരസ്യ പ്രതികരണത്തിന് എതിരെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് രംഗത്തെത്തി. മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയകളിലൂടെയും ആരും അഭിപ്രായം പറയേണ്ടതില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞു. മുഖ്യമന്ത്രി ചർച്ചയിൽ അതൃപ്തി പരസ്യമാക്കി കെ മുരളീധരനും രംഗത്തെത്തി. കെ സി വേണുഗോപാലിനും കെ സുധാകരനും എതിരെ സമൂഹമാധ്യമങ്ങളിൽ വി ഡി സതീശൻ അനുകൂലികൾ വിമർശനം തുടരുകയാണ്.
