സംവിധായകർ പ്രതികളായ ഹൈബ്രിഡ് കഞ്ചാവ് കേസ്; സമീർ താഹിറിനെ എക്സൈസ് ചോദ്യം ചെയ്യുന്നു
സംവിധായകരിൽ നിന്ന് ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ സംവിധായകൻ സമീർ താഹിർ ചോദ്യം ചെയ്യലിന് ഹാജരായി. കച്ചേരിപ്പടിയിലെ എക്സൈസ് ഓഫീസിലാണ് സമീർ താഹിർ ഹാജരായത്.
സമീർ താഹിറിന്റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിൽ നിന്നായിരുന്നു സംവിധായകരായ ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയും ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായത്. ഇതിന് പിന്നാലെ സമീർ താഹിറിന് എക്സൈസ് സംഘം ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടുകൊണ്ട് നോട്ടീസ് നൽകുകയായിരുന്നു.
ഹൈബ്രിഡ് കഞ്ചാവുമായാണ് സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ എന്നിവരുൾപ്പെടെ മൂന്ന് പേർ അറസ്റ്റിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അർധരാത്രി എക്‌സൈസ് നടത്തിയ പരിശോധനയിലാണ് 1.6 ഗ്രാം ഹൈബ്രിഡ് പിടികൂടിയത്. ഇരുവരും ലഹരി ഉപയോഗിക്കാറുണ്ടെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. അറസ്റ്റിന് ശേഷം ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.