National

തമിഴ്നാട്ടിൽ ഇന്ത്യ സഖ്യം ബഹുദൂരം മുന്നിൽ; ബിജെപി സ്ഥാനാർഥി അണ്ണാമലൈ പിന്നിൽ

Spread the love

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രണ്ട് മണിക്കൂർ പിന്നിടുമ്പോൾ തമിഴ്നാട്ടിൽ ഇന്ത്യ സഖ്യം ബഹുദൂരം മുന്നിൽ. ആകെയുള്ള 39 സീറ്റുകളിൽ നിലവിൽ 35 ഇടത്താണ് ഡിഎംകെയും കോൺ​ഗ്രസും അടങ്ങുന്ന ഇന്ത്യ സഖ്യം മുന്നിട്ടുനിൽക്കുന്നത്.

ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷനും കോയമ്പത്തൂരിലെ എൻഡിഎ സ്ഥാനാര്‍ത്ഥിയുമായ കെ അണ്ണാമലൈ കളത്തിലിറക്കിയിട്ടും പിന്നിലാണ് എൻഡിഎ. എൻഡിഎ രണ്ടിടത്താണ് മുന്നിലുള്ളത്. എന്നാൽ പ്രമുഖ ബിജെപി സ്ഥാനാർഥികൾ പിന്നിലാണ്.

തൂത്തുക്കുടിയിൽ ഡിഎംകെ സ്ഥാനാർഥി കനിമൊഴി മുന്നിലാണ്. ചെന്നൈ സൗത്ത് ബിജെപി സ്ഥാനാർഥി ഡോ. തമിളിസൈ സൗന്ദരരാജൻ പിന്നിലാണ്. രാമനാഥപുരത്ത് ഇൻഡ്യ സഖ്യത്തിലെ എഐഎഡിഎംകെ സ്ഥാനാർഥിയും മുൻ മുഖ്യമന്ത്രിയുമായ ഒ. പനീർശെൽവം പിന്നിലാണ്. ചെന്നൈ സെൻട്രലിൽ ഡിഎംകെ സ്ഥാനാർഥി ദയാനിധി മാരൻ മുന്നിലാണ്.

ആദ്യ ഘട്ട വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ എൻഡിഎ സഖ്യത്തിന് ധർമപുരിയിൽ മാത്രമാണ് ലീഡ് ചെയ്യാനായിട്ടുള്ളത്. തെരഞ്ഞെടുപ്പ് കമ്മീഷൻ സൈറ്റിൽ ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഡിഎംകെ(13), കോൺഗ്രസ് (6), കമ്യൂണിസ്റ്റ് പാർട്ടി (2), സിപിഐ (1), എംഡിഎംകെ (1) സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. എൻഡിഎ സഖ്യത്തിലുള്ള പിഎംകെ ഒരു സീറ്റിലാണ് ലീഡ് ചെയ്യുന്നത്.