National

ബീഫ് കഴിക്കുന്നതിനെ ചൊല്ലി ആരംഭിച്ച തർക്കം കത്തുന്നു, കോൺഗ്രസ് നേതാവിനെ ഛോട്ടോ പപ്പുവെന്ന് വിളിച്ച് കങ്കണ

Spread the love

ഷിംല: ഹിമാചൽ പ്രദേശിൽ കങ്കണ റണാവത്ത് – വിക്രമാദിത്യ സിംഗ് പോര് കടുക്കുന്നു. വിക്രമാദിത്യ സിംഗിനെ ചോട്ടാ പപ്പുവെന്നാണ് കങ്കണ വിളിച്ചിരിക്കുന്നത്. താൻ ബീഫ് കഴിക്കുമെന്നതിന് എന്തെങ്കിലും തെളിവുണ്ടെങ്കിൽ പുറത്തുവിടാനും വെല്ലുവിളിച്ചു. ബോളിവുഡിലെ കുടുംബാധിപത്യത്തിനെതിരെ മുംബൈയിൽ പോരാടി. ഹിമാചലിലും പോരാടും. കോൺഗ്രസ് എതിരാളികളായ വനിതാ സ്ഥാനാ‌ർത്ഥികളെ വേട്ടയാടുന്നത് നിർത്തണം എന്നും കങ്കണ പറഞ്ഞു. അതേസമയം, ഹിമാചൽ പ്രദേശിൽ ഇത്രയും മോശം പദപ്രയോഗങ്ങൾ വേറെ ആരും നടത്തിയിട്ടില്ലെന്നാണ് വിക്രമാദിത്യ സിംഗ് തിരിച്ചടിച്ചത്. കങ്കണ യഥാർത്ഥ പ്രശ്നങ്ങളിൽ ശ്രദ്ധിക്കണം എന്നും സിംഗ് അഭിപ്രായപ്പെട്ടു

ഹിമാചൽ പ്രദേശിൽ ബീഫിനെ ചൊല്ലിയാണ് വിവാദം കത്തുന്നത്. ബീഫ് ഉപയോഗം എല്ലായിടത്തും കോൺഗ്രസിനെതിരെ ബിജെപിയാണ് ആയുധമാക്കാറെങ്കിൽ ഇവിടെ തിരിച്ചാണ് സംഭവിച്ചത്. പിസിസി അധ്യക്ഷ പ്രതിഭ സിംഗിന്‍റെ സിറ്റിംഗ് എംപിയായ മണ്ഡി പിടിക്കാൻ നടിയും മോദിയുടെ കടുത്ത ആരാധകയുമായ കങ്കണ റണാവത്തിനെ ബിജെപി ഇറക്കിയതാണ് വിവാദത്തിന് തിരികൊളുത്തിയത്. ബീഫ് കഴിക്കുമെന്ന് തുറന്നുപറഞ്ഞ കങ്കണയ്ക്ക് വോട്ട് നൽകുന്നത് പവിത്ര ഭൂമിയായ ഹിമാചൽ പ്രദേശിന്റെ സംസ്കാരത്തിന് ചേർന്നതല്ലെന്നാണ് കോൺഗ്രസ് നേതാവും മന്ത്രിയുമായ വിക്രമാദിത്യ സിംഗിന്റെ വിമ‌ർശനം.

ബീഫ് നിരോധനത്തിന് വേണ്ടി വാദിക്കുന്ന ബിജെപി കങ്കണയ്ക്ക് സീറ്റ് നൽകിയതെന്തിനെന്ന് മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാക്കളും വിമ‌ർശിച്ചു. വെട്ടിലായ കങ്കണ വിശദീകരണവുമായെത്തി പിന്നാലെ രംഗത്തെത്തി. ബീഫോ മറ്റ് മാംസങ്ങളോ കഴിക്കാത്ത തന്നെ കുറിച്ച് തെറ്റായ വിവരങ്ങളാണ് പ്രചരിപ്പിക്കുന്നത്. പതിറ്റാണ്ടുകളായി ആയുർവേദവും യോഗയും ജീവചര്യയാക്കിയ താൻ ഹിന്ദുത്വത്തിൽ അഭിമാനിക്കുന്നു. ജനത്തെ തെറ്റിദ്ധരിപ്പിക്കാനാകില്ലെന്നും കങ്കണ പറഞ്ഞു.