Friday, May 17, 2024
Latest:
National

അധ്യാപകനെ സ്‌കൂളിൽനിന്ന് തട്ടിക്കൊണ്ടുപോയി; തോക്കിൻ മുനയിൽ നിർത്തി വിവാഹം കഴിപ്പിച്ചു

Spread the love

അധ്യാപകനെ തട്ടിക്കൊണ്ടുപോയി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിച്ചതായി പരാതി. ബിഹാറിലെ വൈശാലി ജില്ലയിലാണ് സംഭവം. അധ്യാപകൻ ഗൗതം കുമാറിനെയാണ് ഒരു സംഘം തട്ടിക്കൊണ്ടുപോയി ബലമായി വിവാഹം കഴിപ്പിച്ചത്. തട്ടിക്കൊണ്ടുപോയ സംഘാംഗത്തിന്റെ മകളെത്തന്നെയാണ് അധ്യാപകന് വിവാഹം കഴിക്കേണ്ടിവന്നത്.

ക്ലാസെടുക്കുന്നതിനിടെയാണ് സ്‌കൂളിലെത്തിയ സംഘം ഗൗതമിനെ തട്ടിക്കൊണ്ടുപോയത്. മൂന്നുനാലു പേർ സ്‌കൂളിലെത്തി ബലമായി പിടിച്ചുകൊണ്ടുപോകുകയായിരുന്നു. പിന്നാലെ തോക്കുചൂണ്ടി വിവാഹം കഴിപ്പിച്ചു. ബിഹാറിൽ പുരുഷന്മാരെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് കല്യാണം കഴിപ്പിക്കുന്ന നിരവധി കേസുകൾ ഇതിനോടകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ‘ പകട്‌വ വിവാഹ്’ എന്നാണ് ഇത്തരത്തിൽ നടക്കുന്ന വിവാഹങ്ങളുടെ പേര്.

രാജേഷ് റായി എന്ന ആളാണ് ഗൗതമിനെ തട്ടിക്കൊണ്ടുപോയതിനു പിന്നിലെന്ന് ഗൗതമിന്റെ കുടുംബം ആരോപിച്ചു. രാജേഷിന്റെ മകൾ ചാന്ദ്‌നിയെയാണ് ഗൗതം വിവാഹം കഴിച്ചത്. വിവാഹം കഴിക്കാൻ വിസ്സമ്മതിച്ചതോടെ ഗൗതം ശാരീരിക പീഡനങ്ങൾക്ക് ഇരയായിട്ടുണ്ടെന്ന് കുടുംബം ആരോിച്ചു. സംഭവവുമായി ബന്ധപ്പെട്ട് എഫ്‌ഐആർ റജിസ്റ്റർ ചെയ്തതായും തട്ടിക്കൊണ്ടുപോയവർക്കെതിരെ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.