Friday, May 17, 2024
Latest:
National

വീരപ്പൻ ദൗത്യത്തിനിടെ 18 സ്ത്രീകളെ കൂട്ട ബലാത്സംഗം ചെയ്ത കേസ്; 215 സർക്കാർ ഉദ്യോഗസ്ഥരും കുറ്റക്കാരെന്ന് കോടതി

Spread the love

വീരപ്പനെ പിടികൂടാനുള്ള ദൗത്യത്തിനിടെ ഉദ്യോഗസ്ഥർ ബലാത്സംഗം ചെയ്ത സ്ത്രീകൾക്ക് ഒടുവിൽ നീതി. പ്രതികളായ 215 സർക്കാർ ഉദ്യോഗസ്ഥരും കുറ്റക്കാരാണെന്നു മ​ദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. പ്രതികൾ 2011 മുതൽ നൽകിയ അപ്പീലുകൾ തള്ളി ജസ്റ്റിസ് പി.വേൽമുരുകനാണ് വിധി പ്രസ്താവിച്ചത്. എല്ലാ പ്രതികളുടെയും കസ്റ്റഡി അതിവേഗം ഉറപ്പാക്കാൻ‌ സെഷൻസ് കോടതിക്ക് നിർദേശം നൽകി. 1992 ജൂണിലാണ് 18 കേസിനാസ്പദമായ സംഭവം നടന്നത്.

ഇരകൾക്കു നഷ്ടപരിഹാരമായി 10 ലക്ഷം രൂപ സർക്കാർ നൽകണമെന്നു കോടതി ഉത്തരവിട്ടു. മരണപ്പെട്ട മൂന്നു സ്ത്രീകളുടെ കുടുംബത്തിന് അധിക ധനസഹായം നൽകണമെന്നും കോടതി നിർദേശിച്ചു. നഷ്ടപരിഹാരത്തുകയുടെ 50 ശതമാനം പ്രതികളിൽനിന്ന് ഈടാക്കണം. 4 ഐഎഫ്എസുകാരടക്കം വനംവകുപ്പിലെ 126 പേർ, പൊലീസിലെ 84, റവന്യൂ വകുപ്പിലെ 5 ഉദ്യോഗസ്ഥരാണു കേസിലെ പ്രതികൾ.

വീരപ്പനെ സഹായിക്കുന്നെന്നും ചന്ദനത്തടി അനധികൃതമായി സൂക്ഷിച്ചെന്നും രഹസ്യവിവരം കിട്ടിയെന്നു പറഞ്ഞാണ് അന്ന് വാചാതി ഗ്രാമം അന്വേഷണസംഘം വളഞ്ഞിരുന്നത്. റെയ്ഡിനിടെ പീഡിപ്പിക്കപ്പെട്ടതായി യുവതികൾ പരാതിപ്പെട്ടു. 1995ൽ സിപിഎം നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി സിബിഐയ്ക്ക് കൈമാറി. സംഭവം നടന്ന് രണ്ടു പതിറ്റാണ്ടിനു ശേഷം 2011 സെപ്റ്റംബറിലാണു പ്രതികൾ കുറ്റക്കാരാണെന്ന് വിചാരണക്കോടതി കണ്ടെത്തിയത്.

റെയ്ഡിനെന്ന് പറഞ്ഞെത്തിയ ഉദ്യോഗസഥർ 18 സ്ത്രീകളെ ഡിപ്പാർട്ട്‌മെന്റ് വാഹനത്തിൽ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്യുകയും ആക്രമിക്കുകയും ചെയ്തെന്നായിരുന്നു പരാതി. 2011 സെപ്റ്റംബറിൽ ധർമപുരി പ്രിൻസിപ്പൽ ആൻഡ് സെഷൻസ് കോടതി കേസി​ൽ പ്രതിചേർക്കപ്പെട്ട 269 പേർക്ക് തടവുശിക്ഷ വിധിച്ചിരുന്നു. ഇതിൽ 54 പേർ മരിച്ചു.വെട്രിമാരാൻ സംവിധാനം ചെയ്ത ‘വിടുതലൈ’ വാചാതി കേസിനെ ആസ്പദമാക്കിയാണ് നിർമ്മിച്ചതാണ്.