National

കർഷകർ ഇന്ന് വീണ്ടും ഡൽഹിയിലേക്ക്; അതിർത്തികളിൽ വലിയ സുരക്ഷാ വിന്യാസം

Spread the love

കർഷകർ ഇന്ന് വീണ്ടും ഡൽഹിയിലേക്ക്. പ്രതിഷേധം ശക്തമാക്കാൻ തീരുമാനിച്ച കർഷകർ ബസുകളിലും ട്രെയിനുകളിലുമായി ഇന്ന് ഡൽഹിയിലെത്തും. മാർച്ചിന്റെ പശ്ചാത്തലത്തിൽ അതിർത്തികളിൽ വലിയ സുരക്ഷാ വിന്യാസമുണ്ട്. ഇതിന് പുറമെ റയിൽവേ സ്റ്റേഷനുകളിലും മെട്രോ സ്റ്റേഷനുകളിലും സുരക്ഷ വർദ്ധിപ്പിക്കും.

കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹി – ഹരിയാന ദേശീയപാത അതിർത്തിയിൽ പൊതുജനത്തിനായി ഗതാഗതം തുറന്ന് നൽകിയിരുന്നു. എന്നാൽ കർഷകർ എത്തുമെന്ന മുന്നറിയിപ്പ് ഉള്ളതിനാൽ അർദ്ധരാത്രി മുതൽ വീണ്ടും സുരക്ഷ കർശനമാക്കി. നഗരത്തിനകത്തും വിവിധ ഇടങ്ങളിൽ പരിശോധന ഉണ്ടാകും. നേരത്തെ ട്രാക്ടറുകളിൽ എത്തിയ കർഷകരെ ഹരിയാന പഞ്ചാബ് അതിർത്തിയിൽ സുരക്ഷാ സേന തടഞ്ഞിരുന്നു.

കർഷക സമരത്തിനിടെ ഒരു കർഷകൻ കൂടി മരിച്ചിരുന്നു. ഖനൗരി അതിർത്തിയിൽ സമരം ചെയ്ത പട്യാല സ്വദേശി കർനെയിൽ സിങാണ് മരിച്ചത്. കണ്ണീർ വാതക പ്രയോഗത്തെ തുടർന്നുണ്ടായ ശ്വാസകോശ അണുബാധ മൂലം കഴിഞ്ഞ മാസമാണ് മരണം സംഭവിച്ചത്. സമരത്തിനിടെ മരിക്കുന്ന ആറാമത്തെ കർഷകനാണ് കർനെയിൽ സിങ്.

ഹരിയാന പൊലിസ് അതിക്രമത്തിൽ കൊല്ലപ്പെട്ട ശുഭ് കരൺ സിംഗിന്റെ കുടുംബത്തിന് പഞ്ചാബ് സർക്കാർ 1 കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. ശുഭ് കരൺ സിംഗിന്റെ കുടുംബത്തിന് 1 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് സംയുക്ത കിസാൻ മോർച്ചയും ആവശ്യപ്പെട്ടിരുന്നു. നഷ്ട്പരിഹരമായി 1 കോടി നൽകുമെന്നും, കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകുമെന്നും, നിയമ നടപടികൾ സ്വീകരിക്കുമെന്നും പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് മാൻ അറിയിച്ചു.