Kerala

‘കള്ള വാഗ്ദാനങ്ങൾ നൽകിയുള്ള ബജറ്റ് പ്രസംഗം ജനങ്ങളെ പറ്റിക്കാനുള്ള വ്യാജരേഖ’: രമേശ് ചെന്നിത്തല

Spread the love

ബജറ്റ് ജനങ്ങളെ കബളിപ്പിക്കാനുള്ള വ്യാജരേഖ മാത്രമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇടതു സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളും ധൂര്‍ത്തും അഴിമതിയും കാരണമാണ് കേരളം കടക്കെണിയിലായത്. അതിനെ മറച്ചുവച്ചും അഴിമതികളെ വൈള്ള പൂശിയും സര്‍ക്കസ് കാണിച്ച ധനമന്ത്രി തെറ്റുകളില്‍ നിന്ന് പാഠം പഠിക്കുന്നില്ലെന്നാണ് ബജറ്റ് പ്രസംഗം തെളിയിക്കുന്നതെന്നും ചെന്നിത്തല.

കഴിഞ്ഞ ബജറ്റ് പ്രഖ്യാപനങ്ങളിലെ ഒരംശം പോലും നടപ്പാക്കിയിട്ടില്ല. ഇത്തവണയും ഒന്നും നടപ്പാവാന്‍ പോകുന്നില്ല. മുന്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ സൂത്രപ്പണി തന്നെയാണ് ബാലഗോപാലും നടത്തുന്നത്. സ്വകാര്യ സര്‍വ്വകലാശാലകളേയും വിദേശ സര്‍വ്വകലാശാലകളെയും അനുവദിക്കുമെന്ന പ്രഖ്യാപനം നടത്തുന്ന ധനമന്ത്രി കേരളത്തിലെ ജനങ്ങളോട് മാപ്പു പറയണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ക്ഷേമ പെന്‍ഷനുകള്‍ കൂട്ടുമെന്ന വാഗ്ദാനം ഇടതു സര്‍ക്കാര്‍ വിഴുങ്ങി. കുടിശിക പോലും കൊടുക്കുമെന്ന് ഉറപ്പില്ല. പങ്കാളിത്ത പെന്‍ഷന്‍ കാര്യത്തില്‍ ഇത്രയും കാലം ജീവനക്കാരെ പറ്റിച്ച സര്‍ക്കാര്‍ വീണ്ടും അവ്യക്തമായ പദ്ധതി പ്രഖ്യാപിച്ചു കബളിപ്പിക്കുന്നു. അധിക നികുതി അടിച്ചേല്പിക്കുന്ന സര്‍ക്കാര്‍ നികുതി കുടിശിക പിരിച്ചെടുക്കുകയോ ധനാഗമന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയോ ചെയ്യുന്നില്ല. ജനങ്ങളെ കബളിപ്പിക്കാനുള്ള, തെല്ലും ആത്മാര്‍ത്ഥതയില്ലാത്ത, പൊള്ളയായ രാഷ്ട്രീയ പ്രസംഗം മാത്രമാണ് ബാലഗോപാലിന്റെ ബജറ്റ് പ്രസംഗമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

റബ്ബറിന് വില സ്ഥിരതാ പദ്ധതിയിൽ 250 രൂപ ഉറപ്പുവരുത്തുമെന്ന് പ്രകടന പത്രികയിൽ വാഗ്ദാനം നൽകി അധികാരത്തിലെത്തിയ ഇടതു സർക്കാർ ലോക്സഭാ തെരഞ്ഞെടുപ്പും ജനരോഷവും ഭയന്നു കൊണ്ടാണ് റബ്ബറിന്റെ താങ്ങുവിലയിൽ 10 രൂപയുടെ മാത്രം വർദ്ധനവ് പ്രഖ്യാപിച്ചതെന്ന് പി.സി ജോർജ് ആരോപിച്ചു. നടപടി റബ്ബർ കർഷകരെ അപമാനിക്കുന്നതിനും കബളിപ്പിക്കുന്നതിനും തുല്യമാണ്. റബ്ബർ കർഷക മേഖലയിൽ സർക്കാരിനെതിരെയുള്ള ശക്തമായ ജനരോഷം ഒഴിവാക്കുന്നതിനായി കേരള കോൺഗ്രസ്‌ മാണി വിഭാഗവും സിപിഐഎമ്മും നടത്തിയ ഒത്തുകളിയുടെ ഭാഗമാണ് റബറിന്റെ താങ്ങുവില 180 രൂപയാക്കിയ പ്രഖ്യാപനം. റബ്ബർ കർഷകരെല്ലാം ബൂർഷ്വാകളാണെന്നുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മനോഭാവത്തിൽ മാറ്റം വരുത്തണമെന്നും പി.സി ജോർജ് ആവശ്യപ്പെട്ടു.