World

വെസ്റ്റ് ബാങ്കില്‍ ആക്രമണം നടത്തിയ ഇസ്രയേലി കുടിയേറ്റക്കാര്‍ക്കെതിരെ സാമ്പത്തിക ഉപരോധമേര്‍പ്പെടുത്തി അമേരിക്ക

Spread the love

വെസ്റ്റ് ബാങ്കില്‍ പലസ്തീനികള്‍ക്കെതിരെ ആക്രമണം നടത്തിയ ഇസ്രയേലി കുടിയേറ്റക്കാര്‍ക്കെതിരെ ഉപരോധം കടുപ്പിച്ച് അമേരിക്ക. ആക്രമണം നടത്തിയെന്ന് ആരോപിച്ച് നാല് ഇസ്രയേലി കുടിയേറ്റക്കാര്‍ക്കെതിരെ സാമ്പത്തിക ഉപരോധവും യാത്രാ ഉപരോധവും ഏര്‍പ്പെടുത്തുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചിരിക്കുന്നത്. വൈസ്റ്റ് ബാങ്കിലെ അക്രമങ്ങള്‍ അപകടകരമായ തലത്തിലെത്തിയെന്ന് ജോ ബൈഡന്‍ വിമര്‍ശിച്ചു.

അമേരിക്കന്‍ സാമ്പത്തിക വ്യവസ്ഥയുമായി ബന്ധപ്പെട്ട സേവനങ്ങളോ ആസ്തികളോ ഉപയോഗിക്കുന്നതില്‍ നിന്ന് ഈ നാല് കുടിയേറ്റക്കാരെയും വിലക്കിയിട്ടുണ്ട്. വെസ്റ്റ് ബാങ്കിലെ പലസ്തീനികള്‍ക്കെതിരെ അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താന്‍ അമേരിക്കയ്ക്ക് അധികാരം നല്‍കുന്നതാണ് ജോ ബൈഡന്‍ ഒപ്പുവച്ച പുതിയ ഉത്തരവ്.

ഒക്‌ടോബര്‍ 7 ന് ഇസ്രയേലിനെതിരെ ഹമാസ് ആക്രമണം നടത്തിയതിന് ശേഷം വെസ്റ്റ് ബാങ്കില്‍ അക്രമസംഭവങ്ങളില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. യുഎന്‍ കണക്കുകള്‍ പ്രകാരം 370 പലസ്തീനികളാണ് വെസ്റ്റ് ബാങ്കില്‍ കൊല്ലപ്പെട്ടത്. അമേരിക്ക ഇതിനെതിരെ പലവട്ടം മുന്നറിയിപ്പ് നല്‍കിയിരുന്നു.