Gulf

പൊതുമാപ്പ്; മക്ക പ്രവിശ്യയിൽ 4358 തടവുകാർ മോചിതരായി

Spread the love

റിയാദ്: സൗദി ഭരണാധികാരി സൽമാൻ രാജാവ് കഴിഞ്ഞ വർഷം പ്രഖ്യാപിച്ച പൊതുമാപ്പിൻറെ ആനുകൂല്യം മക്ക പ്രവിശ്യയില്‍ 4,358 തടവുകാർക്ക് ലഭിച്ചതായി മക്ക ഗവർണറേറ്റ് അറിയിച്ചു. വിവിധ കേസുകളിൽ പെട്ട് ജയിലുകളിലായിരുന്ന വിവിധ രാജ്യക്കാരായ ഇത്രയും ആളുകൾക്കാണ് ജയിൽ മോചിതരാവാനും ജീവിതത്തിലേക്ക് തിരിച്ചുവരാനും രാജ കാരുണ്യം ഇടയാക്കിയത്.

സൗദിയിലുടനീളം ജയിലുകളിൽ കഴിയുന്ന കൊടിയ കുറ്റവാളികൾ ഒഴികെയുള്ള തടവുകാർക്കാണ് രാജാവ് പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നത്. മക്ക പ്രവിശ്യയില്‍ 11.1 കോടി ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള സ്ഥലങ്ങളിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച് തിരിച്ചുപിടിക്കാൻ ഇക്കഴിഞ്ഞ വർഷം സാധിച്ചെന്നും ഗവർണേററ്റ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

ഈ പ്രവിശ്യയിലേക്ക് മയക്കുമരുന്നു കടത്താനുള്ള നിരവധി ശ്രമങ്ങളെയും തടഞ്ഞു. ഒരു വർഷ കാലയളവിൽ ആറ് ടണ്‍ മയക്കുമരുന്നുകളാണ് സുരക്ഷാ വകുപ്പുകള്‍ പിടികൂടിയത്. സിവില്‍ അഫയേഴ്‌സ് ഡിപ്പാട്ട്മെൻറുമായി ബന്ധപ്പെട്ട പൗരരുടെ 3,426 കേസുകള്‍ പരിഹരിക്കുകയും 36,000 കോടതി വിധികള്‍ നടപ്പാക്കുകയും ചെയ്തു. പ്രവിശ്യയില്‍ 5,940 തൊഴില്‍ കേസുകൾക്കും പരിഹാരം കണ്ടതായും വാർത്താക്കുറിപ്പിൽ പറഞ്ഞു.