Kerala

ചിന്നക്കനാലിലെ 364.39 ഹെക്ടർ സ്ഥലം റിസർവ് വനമാക്കാനുള്ള വിജ്ഞാപനം പിൻവലിക്കണം’: എം.എം മണി

Spread the love

ഇടുക്കി ചിന്നക്കനാൽ വില്ലേജിലെ 364.39 ഹെക്ടർ സ്ഥലം റിസർവ് വനമാക്കാനുള്ള വിജ്ഞാപനം പിൻവലിക്കണമെന്ന് എം.എം മണി. തുടർനടപടികൾ മരവിപ്പിച്ചു എന്ന നിലപാട് ജനവിരുദ്ധവും കർഷകവിരുദ്ധവുമാണ് എന്ന് ജോസ് കെ മാണി എംപിയും പറഞ്ഞു. വിജ്ഞാപനം പിൻവലിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് ചിന്നക്കനാൽ ഭൂസംരക്ഷണസമിതിയും വ്യക്തമാക്കി.

ചിന്നക്കനാൽ റിസർവാക്കുന്നതിനുള്ള തുടർനടപടികൾ മരവിപ്പിച്ചത് സ്വാഗതാർഹമാണെങ്കിലും വിജ്ഞാപനം പിൻവലിക്കണം എന്നാണ് എംഎം മണി എംഎൽഎ പറഞ്ഞത്. നവകേരള സദസ് മുന്നിൽ കണ്ടാണ് തുടർ നടപടികൾ മരവിപ്പിച്ചതെന്നാണ് നാട്ടുകാരുടെ ആരോപണം.

വിഞ്ജാപനം മരവിപ്പിക്കുകയല്ല റദ്ദാക്കണം എന്ന് ജോസ് കെ.മാണി എംപിയും പറഞ്ഞു. 1996 ഡിസംബർ 12 ന് മുമ്പ് വനേതര ആവശ്യങ്ങൾക്കായി മാറ്റിയിട്ടുള്ള ഭൂമി വന സംരക്ഷണ നിയമത്തിൻ്റെ പരിധിയിൽ വരില്ലെന്നും കേന്ദ്ര മാർഗ രേഖ വന്നാലും സെറ്റിൽമെൻ്റ് ഓഫീസറെ നിയമിച്ച് പ്രശ്നങ്ങൾ പരിഹരിക്കുമെന്നുമാണ് നിലവിലെ സർക്കാർ തീരുമാനം.

എച്ച്.എൻ.എല്ലിന്റെ കൈവശമിരുന്നതും ചിന്നക്കനാൽ വില്ലേജിലെ ഏഴ്, എട്ട് ബ്ലോക്കുകളിൽ ഉൾപ്പെടുന്നതുമായ സ്ഥലമാണ് റിസർവ് വനമായി പ്രഖ്യാപിച്ച് വിജ്ഞാപനമിറക്കിയത്. പട്ടയം ലഭിച്ചതും ആദിവാസി പുനരധിവാസ പദ്ധതി പ്രകാരം സർക്കാർ അനുവദിച്ച് നൽകിയ ഭൂമിയും സംരക്ഷിത വനമേഖലയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.