National

കാമുകന്റെ ഫോൺ ഗാലറി തുറന്നു, തന്റേതടക്കം 13,000 നഗ്നചിത്രങ്ങൾ, പരാതിയുമായി യുവതി

Spread the love

സഹപ്രവർത്തകനായ കാമുകന്റെ ഫോണിൽ തന്റേതടക്കം 13000 -ത്തിലധികം നഗ്നചിത്രങ്ങൾ കണ്ടതിന് പിന്നാലെ പരാതി നൽകി 22 -കാരി. സംഭവം ബംഗളൂരുവിലാണ്. ഒരു ബിപിഒ ഫേമിലെ ജോലിക്കാരിയാണ് യുവതി. ഒരുദിവസം കാമുകന്റെ ഫോണിലെ ഗാലറി തുറന്നു നോക്കിയതോടെയാണ് യുവതി ഞെട്ടിപ്പോയത്. ഗാലറിയിൽ യുവതിയുടേതും മറ്റ് സഹപ്രവർത്തകരുടേതുമടക്കം 13000 -ത്തിലധികം നഗ്നചിത്രങ്ങളാണ് യുവതി കണ്ടെത്തിയത്.

ഭയന്നുപോയ യുവതി ഉടനെ തന്നെ ആ ബന്ധം അവസാനിപ്പിക്കുകയും പിന്നീട് തന്റെ സീനിയറായിട്ടുള്ള സഹപ്രവർത്തകരോട് കാര്യം ബോധിപ്പിക്കുകയും ചെയ്തു. മറ്റ് സഹപ്രവർത്തകരുടെ ഭാവി ഓർത്ത് ഇയാൾക്കെതിരെ നടപടിയെടുക്കണമെന്നും യുവതി അവരോട് ആവശ്യപ്പെട്ടു. ബെല്ലന്തൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ ലീഗൽ ഹെഡ്ഡ് പിന്നീട് സൈബർ ക്രൈം സെല്ലിൽ 25 -കാരനായ ആദിത്യ സന്തോഷിനെതിരെ പരാതി നൽകി.

നാല് മാസമായി 22 -കാരിയായ യുവതിയും ആദിത്യ സന്തോഷും പ്രണയത്തിലായിരുന്നു. ഇരുവരും തങ്ങളുടെ ഇന്റിമേറ്റായ നിമിഷങ്ങൾ പകർത്തുകയും ചെയ്തിരുന്നു. എന്നാൽ, യുവതിക്ക് ഇത് ഡിലീറ്റ് ചെയ്യണം എന്ന് ആഗ്രഹമുണ്ടായിരുന്നു. അതിനു വേണ്ടിയാണ് ആദിത്യ സന്തോഷ് അറിയാതെ യുവതി അയാളുടെ ഫോൺ എടുക്കുകയും ഗാലറി തുറക്കുകയും ചെയ്തത്. അപ്പോഴാണ് തന്റേതടക്കം പലരുടേയും നഗ്നചിത്രങ്ങൾ ഫോണിൽ കണ്ടത്. ഇതിൽ പലതും മോർഫ് ചെയ്തതാണ് എന്നാണ് കരുതുന്നത്.

പിന്നീട്, ഈ സ്ത്രീകളുടെ സുരക്ഷയെ മുൻനിർത്തി ലീഗൽ ഹെഡ്ഡിനോട് എത്രയും പെട്ടെന്ന് കേസ് കൊടുക്കാൻ കമ്പനി ആവശ്യപ്പെടുകയായിരുന്നു. കമ്പനിയുടെ വക്താവ് പറഞ്ഞത്, “ഇത് മറ്റനേകം സ്ത്രീകളെ ബാധിച്ചേക്കാം. ഓഫീസിലെ മറ്റ് സ്ത്രീകളോട് അയാൾ ഒരു ഉപദ്രവവും ചെയ്തിട്ടില്ലെങ്കിലും, അയാളുടെ ഉദ്ദേശ്യം എന്താണ് എന്ന് ആർക്കും അറിയില്ല. ഫോട്ടോകൾ ചോർന്നിരുന്നെങ്കിൽ അത് ആ സ്ത്രീകളെ ട്രോമയിൽ എത്തിക്കുമായിരുന്നു. അതിനാലാണ് തങ്ങളത് പൊലീസിൽ അറിയിക്കാൻ ആഗ്രഹിച്ചത്“ എന്നാണ്.
കഴിഞ്ഞ അഞ്ച് മാസമായി സന്തോഷ് കമ്പനിയിൽ കസ്റ്റമർ സർവീസ് ഏജന്റായി ജോലി ചെയ്യുന്നുണ്ട്. എന്നാൽ, കമ്പനിയിലെ ഉപകരണങ്ങളൊന്നും തന്നെ ഇയാൾ ചിത്രങ്ങൾ മോർഫ് ചെയ്യാൻ വേണ്ടി ഉപയോഗിച്ചിട്ടില്ല എന്നും കമ്പനി വക്താവ് പറയുന്നു. സന്തോഷിനെ പിന്നീട് ഓഫീസിൽ നിന്നും അറസ്റ്റ് ചെയ്തു. പൊലീസ് പറയുന്നത് ഇയാളെ ചോദ്യം ചെയ്തു വരികയാണ് എന്നാണ്. ഇയാളുടെ ഫോണിൽ കണ്ടെത്തിയ ചിത്രങ്ങളിൽ ചിലത് ഒറിജിനലും ചിലത് മോർഫ് ചെയ്തതുമാണ്. എന്തിനാണ് ഇയാൾ ഈ ചിത്രങ്ങൾ സൂക്ഷിച്ചത് എന്നത് അറിയില്ല. ഒപ്പം ഇതുപയോഗിച്ച് ഇയാൾ ആരെയെങ്കിലും ബ്ലാക്ക്മെയിൽ ചെയ്തോ എന്നും അറിയില്ല. എല്ലാം പരിശോധിച്ച് വരികയാണ് എന്നും പൊലീസ് പറഞ്ഞു.