Kerala

‘കോൺഗ്രസ്‌ പ്രവർത്തകരുടേത് ഭീകരപ്രവർത്തനം; മുഖ്യമന്ത്രിയെ അപായപ്പെടുത്തുകയായിരുന്നു ലക്ഷ്യം’; ഇ.പി ജയരാജൻ

Spread the love

കല്യാശ്ശേരിയിൽ യൂത്ത് കോൺഗ്രസ് നടത്തിയത് ഭീകരപ്രവർത്തനമെന്ന് എൽഡിഎഫ് കൺ‌വീനർ ഇ.പി. ജയരാജൻ. മുഖ്യമന്ത്രിയെ അപായപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്ന് അദ്ദേഹം ആരോപിച്ചു. കോൺഗ്രസ്‌ ആസൂത്രണം ചെയ്തു നടത്തിയ ആക്രമണമെന്ന് ഇപി ജയരാജൻ പറഞ്ഞു.

വടിയും കല്ലുമായാണ് അവർ എത്തിയതെന്നും ഇത് കേരളം ആയതുകൊണ്ട് അവർക്ക് ഒന്നും സംഭവിച്ചില്ലെന്നും ജയരാ‍ജൻ പറഞ്ഞു. അതേസമയം പാണക്കാട് സാദിഖലി തങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. ലീഗിൽ പല വെള്ളവും തിളക്കുന്നുണ്ട്. ചില വെള്ളം തിളച്ച് ശരിയുടെ പക്ഷത്തേക്ക് വരുമെന്ന് അദ്ദേഹം പറഞ്ഞു.

കുഞ്ഞാലക്കുട്ടിയെ പ്രശംസിക്കുകയും ചെയ്തു. കുഞ്ഞാലിക്കുട്ടി നല്ല നിലപാട് സ്വീകരിക്കുന്ന നേതാവാണെന്ന് ഇപി ജയരാജൻ പറഞ്ഞു. നവകേരള സദസിലേക്ക് മറ്റ് രാഷ്ട്രീയ പാർട്ടിയിൽപ്പെട്ട നേതാക്കൾ ഇനിയും വരുമെന്നും തിരുവനന്തപുരം എത്തുമ്പോഴേക്കും കൂടുതൽ നേതാക്കൾ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ 14 സിപിഐഎം, ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്. ഹെൽമറ്റും ചെടിച്ചട്ടിയും ഇരുമ്പ് വടിയും ഉപയോഗിച്ച് യൂത്ത് കോൺ. പ്രവർത്തകന്റെ തലയ്ക്കടിച്ചുവെന്നും അക്രമം തടഞ്ഞവരെയും മർദിച്ചുവെന്നും എഫ്ഐആറിൽ പറയുന്നു. മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശിയതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്നും FIRൽ ഉണ്ട്.