Kerala

തൃശ്ശൂർ കേരളവർമ്മ കോളജിലെ തെരഞ്ഞെടുപ്പ് വിവാദത്തിൽ മന്ത്രി ആർ ബിന്ദുവിനെതിരെ പ്രതിഷേധം തുടരും

Spread the love

തൃശ്ശൂർ കേരളവർമ്മ കോളജിലെ തെരഞ്ഞെടുപ്പ് വിവാദത്തിൽ മന്ത്രി ബിന്ദുവിനെതിരെ പ്രതിഷേധം തുടരും. മന്ത്രിക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനാണ് കെഎസ്‌യു തീരുമാനം. ജില്ലാ കേന്ദ്രങ്ങളിൽ മന്ത്രിക്കെതിരെ കരിങ്കോടി പ്രതിഷേധം നടത്തും.

അതേസമയം, സെക്രട്ടറിയേറ്റ് അനക്സിൽ കയറി മന്ത്രിക്കെതിരെ പ്രതിഷേധം നടത്തിയ കെഎസ്‌യു പ്രവർത്തകരെ ഇന്ന് കോടതിയിൽ ഹാജരാക്കും. ജാമ്യമില്ല വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. കേരളവർമ്മ കോളജുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് കേസ് ഇന്നാണ് ഹൈക്കോടതി പരിഗണിക്കുക.

കേരളവർമ കോളജിലെ തെരഞ്ഞെടുപ്പ് പരാതിയിൽ പോൾ ചെയ്ത വോട്ടുകളിൽ സംശയമുണ്ടെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ റിട്ടേണിംഗ് ഓഫീസർക്ക് നിർദേശം നൽകി. അതിനുള്ളിൽ ചെയർമാൻ ചുമതലയേൽക്കുകയാണെങ്കിലും അത് കോടതിയുടെ തീർപ്പിന് വിധേയമായിരിക്കും. ഇപ്പോഴുള്ള രേഖകൾ വെച്ച് ഇടക്കാല ഉത്തരവിടാനാവില്ലെന്നും കോടതി വ്യക്തമാക്കി. കെ.എസ്.യു സ്ഥാനാർഥി ശ്രീക്കുട്ടൻ സമർപ്പിച്ച ഹരജിയിൽ എതിർ കക്ഷികൾക്ക് കോടതി നോട്ടീസ് അയച്ചു.

ശ്രീക്കുട്ടനെ വിജയിയായി പ്രഖ്യാപിച്ചതിന് രേഖകൾ ഉണ്ടോ എന്ന് കോടതി ചോദിച്ചു. വാക്കാൽ പ്രഖ്യാപിച്ചിരുന്നു എന്ന് ശ്രീക്കുട്ടൻറെ അഭിഭാഷകൻ പറഞ്ഞു. രാത്രി 12 നാണ് പ്രഖ്യാപനം നടത്തിയത്. 10 വോട്ടിനാണ് എസ്എഫ്ഐ സ്ഥാനാർത്ഥി വിജയിച്ചതായി പ്രഖാപിച്ചത്. ബാഹ്യ ഇടപെടൽ ഉണ്ടായെന്നും അഭിഭാഷകൻ വാദിച്ചു. മാനേജർ, പ്രിൻസിപ്പൽ എന്നിവരെ കക്ഷി ആക്കണം എന്നും കോടതി പറഞ്ഞു.

ചെയർമാൻ തെരഞ്ഞെടുപ്പിൽ എത്ര വോട്ട് പോൾ ചെയ്തെന്ന് കോടതി ചോദിച്ചു. ഔദ്യോഗിക രേഖകൾ ഒന്നും നൽകിയിട്ടില്ലെന്ന് ഹർജിക്കാരൻ പറഞ്ഞു. ജയിച്ച ആൾ സ്ഥാനമേൽക്കുന്നത് തടയണമെന്ന് ശ്രീക്കുട്ടൻ ആവശ്യപ്പെട്ടു. എസ് എഫ് ഐ സ്ഥാനാർത്ഥി അനിരുദ്ധിന് കൂടുതൽ വോട്ടുകൾ ഉണ്ടെങ്കിൽ എന്തിന് റീക്കൗണ്ടിംഗ് ആവശ്യപ്പെട്ടു. റീ അക്കൗണ്ട് ആവശ്യമുണ്ടായിരുന്നോ എന്നും കോടതി ചോദിച്ചു.

അതേസമയം റിട്ടേണിംഗ് ഓഫീസറുടെ വിവേചനാധികാരമാണ് അപേക്ഷ കൂടാതെ റീ കൗണ്ടിംഗ് പ്രഖ്യാപിക്കാൻ കഴിയുമെന്നതെന്ന് യുണിവേഴ്സിറ്റി വ്യക്തമാക്കി.