World

ഇസ്രയേൽ വെടി നിർത്തൽ പ്രഖ്യാപിക്കണം; യുഎൻ രക്ഷാസമിതിയിൽ റഷ്യൻ പ്രമേയം, അമേരിക്ക വീറ്റോ അധികാരം പ്രയോഗിക്കുമോ?

Spread the love

ഗാസയിൽ സ്ഥിതി ഗതികൾ രൂക്ഷമായി തുടരവേ യുഎൻ രക്ഷാ സമിതിയിൽ പ്രമേയം അവതരിപ്പിച്ച് റഷ്യ. ഇസ്രയേൽ വെടി നിർത്തൽ പ്രഖ്യാപിക്കണമെന്നാണ് പ്രമേയം. പ്രമേയം വോട്ടിനിടുമോ എന്ന കാര്യത്തിൽ വ്യക്തത കൈവന്നിട്ടില്ല. 9 വോട്ട് ഉണ്ടെങ്കിൽ മാത്രമേ റഷ്യൻ പ്രമേയം പാസാവൂ, അതേസമയം, വീറ്റോ അധികാരമുള്ള രാജ്യങ്ങൾ അത് ഉപയോഗിക്കാതിരിക്കുകയും വേണം.

അമേരിക്ക, റഷ്യ, ചൈന, ഫ്രാൻസ്, ബ്രിട്ടൺ എന്നീ രാജ്യങ്ങൾക്കാണ് വീറ്റോ അധികാരമുള്ളത്. ഇസ്രയേലിന് എതിരായ എല്ലാ നീക്കത്തെയും യുഎൻ രക്ഷാ സമിതിയിൽ അമേരിക്ക എതിർത്തു വരുകയാണ്. ആ സാഹചര്യത്തിൽ പലസ്തീന് അനുകൂലമായ റഷ്യൻ പ്രമേയത്തിനെതിരെ അമേരിക്ക വീറ്റോ അധികാരം പ്രയോഗിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ലോകം. ഇതിന് മുമ്പ് ബ്രസീൽ കൊണ്ടുവന്ന പ്രമേയത്തിൽ പറയുന്നത് ഹമാസിന്റെ ആക്രമണത്തെ ശക്തമായി അപലപിക്കണമെന്നാണ്.

വടക്കൻ ഗാസയിലെ നിർബന്ധിത കുടിയൊഴിപ്പിക്കലിനെതിരെ പലസ്തീൻ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസ് രംഗത്തെത്തി. 24 മണിക്കൂറിനകം ഒഴിഞ്ഞു പോകണമെന്ന ഇസ്രയേലിന്റെ അന്ത്യശാസനം പിൻവലിക്കണമെന്നും പലസ്തീൻ പ്രസിഡന്റ് ആവശ്യപ്പെട്ടു. ജനങ്ങൾ ഒഴിഞ്ഞു പോവുക എന്നത് അപ്രായോഗികമാണെന്നും സുരക്ഷിത പാത ഒരുക്കണമെന്നും യുഎൻ ആവശ്യപ്പെട്ടു. യുദ്ധത്തിൽ 1300 ഇസ്രയേൽ പൗരന്മാരും 2000 പലസ്തീൻ പൗരന്മാരുമാണ് കൊല്ലപ്പെട്ടത്. വടക്കൻ ഗാസയിൽ നിന്ന് പതിനായിരക്കണക്കിന് ജനങ്ങളാണ് പാലായനം ചെയ്തുകൊണ്ടിരിക്കുന്നത്. വടക്കന്‍ ഗാസയിലെ 11 ലക്ഷം ജനങ്ങളോട് തെക്കന്‍ മേഖലയിലേക്ക് മാറാന്‍ ഇസ്രയേല്‍ അന്ത്യശാസനവും നല്‍കിയിരിക്കുകയാണ്.

ഗാസയിലെ ആശുപത്രികളിൽ നിന്ന് പരുക്കേറ്റ ജനങ്ങളെ ഒഴിപ്പിക്കുന്നത് അപ്രായോഗികമാണെന്നാണ് WHO അറിയിക്കുന്നത്. കാൽനടയായും വാഹന മാർഗവുമെല്ലാമാണ് തെക്കൻ ഗാസയിലേക്ക് ജനങ്ങൾ നീങ്ങുന്നത്. പാലായനം ചെയ്യുന്നവരിൽ 70 ഓളം പേരെ ഇസ്രയേൽ സേന കൊന്നുവെന്നാണ് ഹമാസ് വ്യക്തമാക്കുന്നത്. എന്നാൽ ഇസ്രയേൽ ഇക്കാര്യം നിഷേധിച്ചു.

ഹമാസ് നിയന്ത്രണത്തിലുള്ള ഗാസയില്‍ കരയുദ്ധത്തിനുള്ള സന്നാഹത്തിലാണ് ഇസ്രയേല്‍. ഹമാസ് മേഖലയില്‍ ഇസ്രയേല്‍ റെയ്ഡ് തുടങ്ങിയത് കരയുദ്ധം ഉടനെന്ന സൂചന നല്‍കുന്നതാണെന്നാണ് വിലയിരുത്തല്‍. ബന്ദികളെ തിരയുകയും മേഖലയുടെ നിരായുധീകരണവുമാണ് റെയ്ഡ് വഴി ലക്ഷ്യം വയ്ക്കുന്നതെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ വിശദീകരണം. ബന്ദികളെ കണ്ടെത്താന്‍ സഹായിക്കുന്ന തെളിവുകള്‍ ലഭിച്ചെന്ന് ഇസ്രയേല്‍ സൈന്യം പറയുന്നു.