World

ഗാസയിലെ ഒഴിപ്പിക്കല്‍; ഇസ്രയേല്‍ നടത്തുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് യുഎന്‍

Spread the love

ഇസ്രയേല്‍ ഗാസയുടെ മേല്‍ ചുമത്തിയ സമ്പൂര്‍ണ ഉപരോധവും ഒഴിപ്പിക്കലും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഐക്യരാഷ്ട്രസഭ. ഒഴിപ്പിക്കപ്പെട്ടവര്‍ക്ക് ആവശ്യമായ താമസസൗകര്യവും തൃപ്തികരമായ സാഹചര്യവും ഉറപ്പാക്കാന്‍ ഇസ്രായേല്‍ ഇതുവരെ ഒരു ശ്രമവും നടത്തിയിട്ടില്ലെന്ന് യുഎന്‍ വക്താവ് രവിന ഷംദസാനി ജനീവയില്‍ പറഞ്ഞു.

ഗാസയുടെ മേല്‍ സമ്പൂര്‍ണ്ണ ഉപരോധം ഏര്‍പ്പെടുത്തിയതിനൊപ്പം നടത്തുന്ന ഒഴിപ്പിക്കലിനെ നിയമപരമായി കണക്കാക്കാനാകില്ല. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച് സിവിലിയന്‍മാരെ നിര്‍ബന്ധിതമായി ഒഴിപ്പിക്കുന്ന് അംഗീകരിക്കാനാകില്ല. ഈ നടപടി മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമായി കണക്കാക്കപ്പെടുമെന്നും ഇത് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ ശിക്ഷാര്‍ഹമാണെന്നും യുഎന്‍ മനുഷ്യാവകാശ വക്താവ് വ്യക്തമാക്കി.

ഒഴിഞ്ഞുപോവാനുള്ള ഇസ്രായേല്‍ അധികൃതരുടെ ഉത്തരവിന് പിന്നാലെ ഇങ്ങനെ പോയവര്‍ ഗാസ മുനമ്പിന്റെ തെക്ക് ഭാഗത്ത് കുടുങ്ങിക്കിടക്കുകയാണ്. ആവശ്യമായ പാര്‍പ്പിട സൗകര്യം പോലുമില്ല. ഭക്ഷണസാധനങ്ങള്‍ അതിവേഗം തീര്‍ന്നുകൊണ്ടിരിക്കുന്നു. ശുദ്ധജലം, മരുന്ന്, മറ്റ് അടിസ്ഥാന ആവശ്യങ്ങള്‍ എന്നിവയൊന്നും ലഭ്യമല്ല. ഷംദാസനി പറഞ്ഞു.

ഗാസയുടെ വടക്ക് ഭാഗത്തുള്ള 1.1 മില്യണ്‍ ആളുകളെ ഒഴിപ്പിക്കാനാണ് ഇസ്രയേല്‍ ഉത്തരവിട്ടത്. യുദ്ധം ആരംഭിച്ചതുമുതല്‍ കുറഞ്ഞത് 2,800 ഓളം പലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇസ്രായേല്‍ വ്യോമാക്രമണം ആരംഭിച്ചതിന് ശേഷം ഏകദേശം 11,000 പേര്‍ക്ക് പരക്കേല്‍ക്കുകയും ചെയ്തു. ഒക്ടോബര്‍ 7 മുതല്‍ 1400 ഓളം പേര്‍ ഇസ്രായേലില്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു.