Kerala

ഒരു രൂപ പോലും നഷ്ടപ്പെടില്ല; കരുവന്നൂരില്‍ ആളുകളുടെ പണം മുഴുവനായും തിരിച്ചുനല്‍കുമെന്ന് സഹകരണ മന്ത്രി

Spread the love

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് ക്രമക്കേടില്‍ ആളുകളുടെ നിക്ഷേപം പൂര്‍ണമായും തിരികെ നല്‍കാന്‍ കഴിയുമെന്ന് സഹകരണ മന്ത്രി വി എന്‍ വാസവന്‍. നിക്ഷേപകര്‍ക്ക് ഒരു രൂപ പോലും നഷ്ടമാകില്ല. കേരള ബാങ്കിലെ ഒരു ഉദ്യോഗസ്ഥന് കരുവന്നൂരില്‍ ചുമതല നല്‍കുമെന്നും മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു

12 കോടി നിക്ഷേപം തട്ടിപ്പ് നടന്ന കരുവന്നൂര്‍ ബാങ്കിന് നല്‍കും. ക്രമക്കേട് കാണിച്ചവരില്‍ നിന്ന് പണം തിരികെ പിടിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. 73 കോടി രൂപ നിക്ഷേപകര്‍ക്ക് തിരികെ നല്‍കി. കേരളബാങ്കില്‍ നിന്ന് കിട്ടാനുള്ള പന്ത്രണ്ട് കോടിയുടെ നിക്ഷേപം കരുവന്നൂര്‍ ബാങ്കിന് നല്‍കും. നിക്ഷേപകരുടെ പണം പൂര്‍ണമായും നല്‍കും. ഒരു രൂപ പോലും നഷ്ടമാകില്ലെന്ന് വി എന്‍ വാസവന്‍ വ്യക്തമാക്കി.

2011 മുതല്‍ ഇവിടെ ക്രമക്കേട് നടന്നിട്ടുണ്ട്. ആദ്യ പരാതി ലഭിച്ചത് 2019ലാണ്. പതിനെട്ട് എഫ്‌ഐആറുകളാണ് ഇതിനോടകം ക്രമക്കേട് സംബന്ധിച്ച് എടുത്തത്. കരുവന്നൂരിലെ പ്രശ്‌നങ്ങള്‍ പൂര്‍ണമായും പരിഹരിക്കാന്‍ കഴിയും. നിലവിലെ പ്രഖ്യാപനങ്ങള്‍ക്ക് ആര്‍ബിഐ ചട്ടങ്ങള്‍ തടസമല്ല. സഹകരണ ബാങ്കുകളില്‍ ആഴ്ച തോറും ഓഡിറ്റ് നടത്തും. ക്രമക്കേടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടി ബാങ്കിന്റെ ഓഡിറ്റ് പ്രവര്‍ത്തനങ്ങളെ ബാധിച്ചു. ഇഡി ഇടപെടല്‍ കാരണം ഇടപാടുകള്‍ മരവിപ്പിച്ചെന്നും സഹകരണ വകുപ്പ് മന്ത്രി കൂട്ടിച്ചേര്‍ത്തു.