National

സിസിടിവി കണ്ണടച്ചു, 25 കോടിയുടെ സ്വർണ്ണം, വജ്രം; ദില്ലിയെ ഞെട്ടിച്ച സിനിമാ സ്റ്റൈൽ കവർച്ച, ഒടുവിൽ ക്ലൈമാക്സ് !

Spread the love

ദില്ലി: ദില്ലിയെ ഞെട്ടിച്ച സിനിമാ സ്റ്റെൽ കവർച്ചയ്കക്ക് ഒടുവിൽ ക്ലൈമാക്സ്. ജംങ്പുരയിലെ ജൂവലറിയിൽ നിന്ന് 25 കോടിയുടെ ആഭരണങ്ങൾ കവർന്ന കേസിൽ രണ്ട് പേർ അറസ്റ്റിലായി. അറസ്റ്റിലായ ലോകേഷ് ശ്രീവാസ്തവ, ശിവ എന്നിവരിൽ നിന്ന് 18 കിലോ സ്വർണ്ണവും വജ്രാഭരണങ്ങളും കണ്ടെടുത്തു. ദില്ലിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കവർച്ചകളിൽ ഒന്നാണ് കഴിഞ്ഞ ഞായറാഴ്ച നടന്ന ജ്വല്ലറി മോഷണം.

25 കോടിയുടെ ആഭരണങ്ങളാണ് ഉംറാവോ സിംങ് ജൂവലറിയിൽ നിന്ന് മോഷ്ടാക്കൾ കവർന്നത്. കൃത്യമായ പ്ലാനിങ്ങോടെ നടത്തിയ കവർച്ചയാമിതെന്ന് പൊലീസ് പറയുന്നു. തിങ്കളാഴ്ച്ച കട അവധിയാണെന്ന് നേരത്തെ മനസ്സിലാക്കിയ പ്രതികൾ തന്ത്രപരമായി ഞായറാഴ്ച്ച രാത്രി കവർച്ചയ്ക്കായി തെരഞ്ഞെടുക്കുകയായിരുന്നു. നാലുനിലയുളള കെട്ടിടത്തിന്‍റെ ടെറസിലൂടെയാണ് മോഷ്ടാക്കൾ അകത്തു കടന്നത്. വൈദ്യുതി വിച്ഛേദിച്ചിരുന്നതിനാൽ സിസിടിവി പ്രവർത്തനരഹിതമായിരുന്നു.

ടെറസിലൂടെ അകത്ത് കടന്ന ശേഷം താഴത്തെ നിലയിലെത്തിയ മോഷ്ടാക്കൾ സ്ട്രോങ് റൂമിന്‍റെ ഭിത്തിയിൽ ദ്വാരമുണ്ടാക്കിയാണ് ആഭരണങ്ങളും പണവും കവർന്നത്. ബുധനാഴ്ച്ച രാവിലെ പതിവ് പോലെയെത്തി ജ്വല്ലറി തുറന്നപ്പോഴാണ് ഉടമ മോഷണ വിവരം അറിയുന്നത്. വിവരമറിഞ്ഞ് പൊലീസെത്തി അന്വേഷണം തുടങ്ങി സമീപത്തുളള കടകളിലെ സിസിടിവി കേന്ദ്രീകരിച്ചുളള അന്വേഷണത്തിൽ വിദഗ്ദ മോഷണ സംഘമാണ് കവർച്ചയ്ക്ക് പിന്നിൽ എന്ന് പൊലീസ് നിഗമനത്തിലെത്തി.

ഒടുവിൽ ചത്തീസ്ഖഡ് പൊലീസിന്‍റെ സഹായത്തോടെ ബിലാസ്പൂരിൽ നിന്ന് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ ലോകേഷ് സ്ഥിരം മോഷ്ചടാവാണെന്നും സമാന കവർച്ചകൾ നടത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഇവരുടെ ചോദ്യം ചെയ്യൽ തുടരുകയാണെന്നും കേസിൽ മറ്റ് ആർക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യം പരിശോധിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. മൂന്ന് പേർ അടങ്ങുന്ന സംഘമാണ് കവർച്ച നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. കൂട്ടാളിക്കായി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.