Kerala

അംഗപരിമിതനെ മർദിച്ച സംഭവം; എസ്.ഐക്കെതിരെ പുനരന്വേഷണത്തിന് ഉത്തരവ്

Spread the love

തിരുവനന്തപുരത്ത് അംഗപരിമിതനെ പൊലീസ് മർദിച്ച സംഭവത്തിൽ ബാലരാമപുരം എസ്.ഐക്കെതിരെ പുനരന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. അംഗപരിമിതനും രോഗിയുമായ വ്യക്തിയെ എസ്.ഐ ജീപ്പിലേക്ക് പിടിച്ചു തള്ളുകയും, നിലതെറ്റി തലയിടിച്ചു വീണ് പരുക്ക് പറ്റിയെന്ന പരാതിയിലാണ് കമ്മീഷൻ നടപടി.

ഡി.വൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ്റെ മേൽനോട്ടത്തിൽ അന്വേഷണം നടത്തി തുടർ നടപടികൾ സ്വീകരിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് റൂറൽ ജില്ലാ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു. സംഭവം യാദൃശ്ചികമാണെന്ന് കരുതാനാവില്ലെന്ന് ആന്റണി ഡൊമിനിക്ക് ഉത്തരവിൽ പറഞ്ഞു. എസ്.ഐയ്ക്ക് ജാഗ്രതക്കുറവ് ഉണ്ടായതായും കമ്മീഷൻ നിരീക്ഷിച്ചു.

തിരുമല വലിയവിള സ്വദേശി ഷംനാദ് സമർപ്പിച്ച പരാതിയിലാണ് നടപടി. പരാതിക്കാരന് സ്വന്തമായി വീടില്ലാത്തതിനാൽ ലൈഫ് മിഷൻ പദ്ധതിയിൽ 4 ലക്ഷം രൂപ അനുവദിച്ചിരുന്നു. ബാലരാമപുരം തേമ്പാമൂട്ടിൽ വീട് നിർമ്മാണം നടക്കുന്നതിനിടയിൽ 2021 ഒക്ടോബർ 20ന് വൈകിട്ട് ബാലരാമപുരം എസ്.ഐയും 3 പൊലീസുകാരും സ്ഥലത്തെത്തി അംഗപരിമിതനായ തന്നെ ദേഹോപദ്രവം ഏൽപ്പിച്ചതായി പരാതിയിൽ പറയുന്നു. അയൽവാസിയായ ഒരു സ്ത്രീയുടെ പരാതിയിലായിരുന്നു നടപടി.

കമ്മീഷൻ നെയ്യാറ്റിൻകര ഡി.വൈ.എസ്.പിയിൽ നിന്നും റിപ്പോർട്ട് വാങ്ങി. പരാതിക്കാരൻ വീട് നിർമ്മിക്കുന്ന സ്ഥലത്ത് നിർമ്മാണ പ്രവർത്തനങ്ങൾ കോടതി തടഞ്ഞിട്ടുണ്ടെന്നും ഇത് അന്വേഷിക്കാനാണ് എസ്.ഐ സ്ഥലത്ത് എത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരനെ ജീപ്പിലേക്ക് കയറ്റാൻ ശ്രമിച്ചപ്പോഴാണ് അംഗപരിമിതനായ പരാതിക്കാരൻ ബാലൻസ് തെറ്റി വീണതെന്ന് റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരൻ അംഗപരിമിതനാണെന്ന് എസ്.ഐ ഹരിലാലിന് അറിയില്ലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.