Kerala

സുരേഷ് ഗോപിക്കും ബിജെപിക്കുമെതിരായി ലേഖനം തള്ളി തൃശൂർ അതിരൂപത; മുഖപത്രത്തിലേത് കത്തോലിക്കാ കോൺഗ്രസ് എന്ന സംഘടനയുടെ നിലപാടെന്ന് തൃശൂർ അതിരൂപത

Spread the love

സുരേഷ് ഗോപിക്കും ബിജെപിക്കുമെതിരായി തൃശൂർ അതിരൂപതയുടെ മുഖപത്രമായ കത്തോലിക്കാ സഭയിൽ വന്ന ലേഖനം തള്ളി അതിരൂപത. ലേഖനത്തിലെ പരാമർശം തൃശൂർ അതിരൂപതയുടെ ഔദ്യോഗിക നിലപാടല്ലെന്ന് സഭാ കേന്ദ്രങ്ങൾ അറിയിച്ചു. സഭക്ക് കീഴിൽ പ്രവർത്തിക്കുന്ന കത്തോലിക്കാ കോൺഗ്രസ് എന്ന സംഘടനയുടെ നിലപാടാണ് പത്രത്തിൽ വന്നത്.

മണിപ്പൂർ വിഷയത്തിൽ കത്തോലിക്കാ കോൺഗ്രസ് തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുകയായിരുന്നു. സഭയ്ക്ക് കീഴിൽ രാഷ്ട്രീയകാര്യ പ്രവർത്തനങ്ങളിൽ ഇടപെടുന്ന സംഘടനകളിൽ ഒന്നാണ് കത്തോലിക്ക കോൺഗ്രസ്.

രണ്ട് ദിവസം മുൻപാണ് പ്രധാനമന്ത്രിക്കും കേന്ദ്രസർക്കാരിനും ബിജെപിക്കും നടനും മുൻ എം.പിയുമായ സുരേഷ്‌ഗോപിക്കുമെതിരെ അതിരൂക്ഷ വിമർശനവുമായി തൃശൂർ അതിരൂപത മുഖപത്രം രംഗത്ത് വന്നത്. തെരഞ്ഞെടുപ്പിൽ മണിപ്പൂർ സംഘർഷം മറക്കില്ലെന്നും, മണിപ്പൂർ കലാപത്തെ കേരളത്തിൽ മറച്ച് പിടിക്കാൻ കേന്ദ്രത്തിൽ വീണ്ടും അധികാരത്തിൽ വരണമെന്നാഗ്രഹിക്കുന്ന ഭരണകക്ഷി പ്രത്യേക താൽപര്യമെടുക്കുന്നുവെന്നുമുള്ള വിമർശനത്തിൽ മണിപ്പൂർ കലാപ സമയത്തെ പ്രധാനമന്ത്രിയുടെ മൗനം ജനാധിപത്യബോധമുള്ളവർക്ക് മനസിലാവുമെന്നും അതിരൂപത ആരോപിക്കുന്നു. മുഖപത്രമായ ‘കത്തോലിക്കാസഭ’യുടെ നവംബർ ലക്കത്തിൽ മുഖലേഖനത്തിലാണ് വിമർശനവും മുന്നറിയിപ്പും നൽകുന്നത്.