Wednesday, February 12, 2025
Latest:
Top NewsWorld

ബലംപ്രയോഗിച്ചുള്ള നാടുകടത്തൽ മോശമായി അവസാനിക്കും; ട്രംപിനെതിരെ കടുത്ത വിമർശനുമായി മാർപാപ്പ

Spread the love

റോം: അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരെ കൂട്ടമായി നാടുകടത്തുന്ന യു.എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ നടപിക്കെതിരെ രൂക്ഷ വിമർശനവുമായി ഫ്രാൻസിസ് മാർപാപ്പ. ദുർബലവിഭാഗങ്ങളെ ദോഷകരമായി ബാധിക്കുന്നതാണ് ട്രംപ് സർക്കാരിന്റെ നടപടികളെന്നും ഇത് മോശമായി ഭവിക്കുമെന്നും മാർപ്പാപ്പ പറഞ്ഞു. യു.എസിലെ ബിഷപ്പുമാർക്ക് അയച്ച കത്തിലാണ് ട്രംപ് ഭരണകൂടനത്തിനെതിരെ മാർപ്പാപ്പയുടെ കടുത്ത വിമർശനം. കുടിയേറ്റ വിരുദ്ധ പ്രചരണങ്ങൾ പാടില്ലെന്നും മാർപാപ്പ കത്തിൽ ആവശ്യപ്പെട്ടു.

രാജ്യത്ത് നിയമവിരുദ്ധമായി താമസിക്കുന്നു എന്നതിന്റെ പേരിൽമാത്രം കുടിയേറ്റക്കാരെ ബലംപ്രയോഗിച്ച് നാടുകടത്തുന്നത് അവരുടെ അന്തസ്സിനെ ഇല്ലായ്മ ചെയ്യുന്ന പ്രവർത്തിയാണ്. നാടുകടത്തൽ മോശമായി കലാശിക്കുമെന്നും മാർപാപ്പ പറഞ്ഞു. പ്രയാസകരമായ സാഹചര്യങ്ങളിൽ നിന്നെത്തിയവരാണ് കുടിയേറ്റക്കാർ. അവരെ ബലമായി നാടുകടത്തുന്നത് സ്ത്രീകളുടേയും പുരുഷന്മാരുടേയുമൊക്കെ അന്തസും അഭിമാനവും ഇല്ലാതാക്കുന്നതാണ്. ബലപ്രയോഗത്തിൽ നിർമ്മിച്ച ഏതൊരു നയവും മോശമായി ആരംഭിക്കുകയും മോശമായി അവസാനിക്കുകയും ചെയ്യുമെന്നും മാർപാപ്പ ഓർമിപ്പിച്ചു.

പ്രസിഡന്‍റ് സ്ഥാനാർത്ഥിയായി ട്രംപ് വന്നപ്പോൾ തന്നെ അദ്ദേഹത്തിന്‍റെ കുടിയേറ്റ വിരുദ്ധ നിലപാടുകളെ ഫ്രാൻസിസ് മാർപാപ്പ വിമർശിച്ചിരുന്നു കുടിയേറ്റക്കാരെ സംരക്ഷിക്കുന്നതിന് മുൻഗണന നൽകണമെന്ന് എക്കാലത്തും വാദിക്കുന്നയാളാണ്‌ ലാറ്റിൻ അമേരിക്കയിൽനിന്നുള്ള ആദ്യ മാർപാപ്പയായ ഫ്രാൻസിസ്.