വന്യജീവി സംരക്ഷണത്തിന് 305.61 കോടി, വന്യജീവി ആക്രമണങ്ങൾക്ക് നൽകുന്ന നഷ്ടപരിഹാരം വർധിപ്പിച്ചു’
സംസ്ഥാന ബജറ്റിൽ വനം – വന്യജീവി സംരക്ഷണത്തിന് 305.61 കോടി അനുവദിച്ചു. കോട്ടൂർ ആന സംരക്ഷണ കേന്ദ്രത്തിന് 2 കോടി രൂപയും പാമ്പുകടി മരണങ്ങൾ ഇല്ലാതാക്കാൻ പാമ്പ് വിഷബാധ ജീവഹാനി രഹിത കേരളം പദ്ധതിക്ക് 25 കോടിയും അനുവദിച്ചെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. ആർ ആർ ടി സംഘത്തിൻ്റെ എണ്ണം 28 ആയി വർധിപ്പിച്ചു.
അതേസമയം വന്യമൃഗ ശല്യം നിയന്ത്രിക്കാനും നഷ്ടപരിഹാരത്തിനും വനമേഖലയിലെ കുടുംബങ്ങളെ സംരക്ഷിക്കാനുമായി 50 കോടി രൂപ കൂടി അധികമായി അനുവദിച്ചെന്ന് ധനമന്ത്രി അറിയിച്ചു. ഈ സർക്കാരിന്റെ കാലത്ത് വന്യജീവി ആക്രമണങ്ങൾക്ക് നൽകുന്ന നഷ്ടപരിഹാരം വർധിപ്പിച്ചെന്ന് ധനമന്ത്രി പറഞ്ഞു.
കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ചേർന്ന് വന്യമൃഗ പെരുപ്പത്തെ നിയന്ത്രിക്കാനായുള്ള നിയമനിർമാണം ഉൾപ്പെടെ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. റാപിഡ് റെസ്പോൺസ് ടീമുകൾ രൂപീകരിക്കുന്നതിനും മറ്റ് ടീമുകളെ ഏകോപിപ്പിക്കുന്നതിനുമായി നൽകുന്ന വിഹിതവും വർധിപ്പിച്ചതായി ധനമന്ത്രി അറിയിച്ചു.
അതേസമയം കേരളം സാമ്പത്തിക പ്രതിസന്ധി അതിജീവിച്ചുവെന്ന് ധനമന്ത്രി പറഞ്ഞു .കേരളം ടേക്ക് ഓഫിന് തയ്യാറാണ്. കേരളം അതിവേഗ വളര്‍ച്ചാ പാതയിലാണെന്നും കേരള സമ്പദ്ഘടനയും അതിവേഗ വളര്‍ച്ചയിലാണെന്നും മന്ത്രി വ്യക്തമാക്കി. പശ്ചാത്തല മേഖലയിലെ പുരോഗതി തടസപ്പെടരുതെന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. സര്‍വീസ് പെന്‍ഷന്‍കരുടെ 600 കോടി കുടിശിക ഉടന്‍ നല്‍കും. പ്രകൃതി പ്രതിഭാസങ്ങളെ നേരിടാന്‍ പ്രത്യേക ഊന്നല്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.