KeralaTop News

യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ച്; രാഹുൽ മാങ്കൂട്ടത്തിൽ, അബിൻ വർക്കി ഉൾപ്പെടെ 250 പേർക്കെതിരെ കേസ്

Spread the love

യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ചിൽ കേസെടുത്ത് പൊലീസ്. സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ, വൈസ് പ്രസിഡന്റ അബിൻ എന്നിവർ ഉൾപ്പെടെ കണ്ടാലറിയാവുന്ന 250 പേർക്കെതിരെയും പൊലീസ് കേസെടുത്തു.പൊതുമുതൽ നശിപ്പിക്കൽ, ഔദ്യോഗിക കൃത്യനിർവാണം തടസപ്പെടുത്തൽ, പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനുമാണ് കേസ്. പ്രതിഷേധത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റതായാണ് എഫ്ഐആർ.

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ വ്യാപക സംഘർഷത്തിനാണ് വഴിവെച്ചത്. രണ്ടു മണിക്കൂറോളം നീണ്ട പ്രതിഷേധത്തിൽ അബിൻ വർക്കിയ്ക്കടക്കം എട്ടു പേർക്ക് പരുക്കേറ്റു. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച പോലീസ് ഉദ്യോഗസ്ഥരെ വ്യക്തിപരമായി നേരിടുമെന്ന് സമരമുഖത്തെത്തിയ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ വെല്ലുവിളിച്ചു. അധോലോകത്തെ തിരിച്ചറിയുന്ന ഏതാളുടെ ആരോപണവും യൂത്ത് കോൺഗ്രസ് ഏറ്റെടുക്കുമെന്ന് രാഹുൽ മാങ്കുട്ടത്തിൽ പി വി അൻവറിൻ്റെ പരിഹാസത്തിന് മറുപടി നൽകി.

സെക്രട്ടറിയേറ്റ് മതിൽ ചാടി കടക്കാൻ ശ്രമിച്ച വനിതാ പ്രവർത്തകരെ പൊലീസ് തടഞ്ഞതും സംഘർഷം ഇരട്ടിയാക്കി. പ്രകോപനം എല്ലാ പരിധിയും വിട്ടതോടെ പൊലീസ് ലാത്തി വീശി. പൊലീസും പ്രവർത്തകരും നേർക്കുനേർ ഏറ്റുമുട്ടിയതോടെ സെക്രട്ടറിയേറ്റ് പരിസരം യുദ്ധക്കളമായി.

കല്ലേറിലും സംഘർഷത്തിലും 5 പൊലീസ് ഉദ്യോഗസ്ഥർക്കും പരുക്കേറ്റു. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെയുള്ള പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. പത്തനംതിട്ടയിലും കോട്ടയത്തും തൃശൂരും ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചുകളും സംഘർഷത്തിൽ കലാശിച്ചു.