KeralaTop News

‘പുഞ്ചിരിമട്ടം സേഫല്ല; ഇപ്പോഴും അപകട സാധ്യത; ഭാവിയിൽ ഉരുൾപൊട്ടാൻ സാധ്യത’; ജോൺ മത്തായി

Spread the love

വയനാട് ഉരുൽപൊട്ടൽ‌ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടത്ത് ഇപ്പോഴും അപകട സാധ്യതയെന്ന് ഭൗമശാസ്ത്രജ്ഞൻ ജോൺ മത്തായി. സുരക്ഷിതമല്ലാത്ത മേഖലകൾ ഉണ്ടെന്ന് ജോൺ മത്തായി പറഞ്ഞു. ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

സുരക്ഷിതവും സുരക്ഷിതവുമല്ലാത്ത മേഖലകളെ ചൂണ്ടിക്കാണിച്ച് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുമെന്ന് ജോൺ മത്തായി പറഞ്ഞു. പുഞ്ചിരിമട്ടത്ത് നദിയോട് ചേർന്ന് വീടുകൾ ഇരിക്കുന്ന ഭാഗം ആപൽക്കരമായ സാഹചര്യമാണ്. അവിടെ താമസിക്കാതിരിക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം പറഞ്ഞു. ഭാവിയിൽ ഉരുൾപൊട്ടൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ജോൺ മത്തായി പറ‍ഞ്ഞു.

ചൂരൽമല ഭാഗത്ത് ഭൂരിഭാഗം സ്ഥലങ്ങളും ഇനിയും താമസയോഗ്യമാണെന്ന് ജോൺ മത്തായി വ്യക്തമാക്കി. ഇവിടെ ഇനി നിർമ്മാണ പ്രവർത്തനം വേണോ എന്നത് സർക്കാർ നയപരമായ തീരുമാനം എടുക്കേണ്ട കാര്യമാണ്. പുഞ്ചിരിമട്ടം മുതൽ ചൂരൽമല വരെ പരിശോധന നടത്തിയെന്ന് അദ്ദേഹം പറഞ്ഞു. 8 കിലോമീറ്റർ ദൂരത്തിൽ ദുരന്തമുണ്ടാകാൻ കാരണം ഉരുൾപൊട്ടി സീതമ്മക്കുണ്ടിൽ ഡാം പോലുണ്ടായതാണെന്ന് അദ്ദേഹം പറഞ്ഞു.

വനപ്രദേശത്ത് ആയത് കൊണ്ട് മരങ്ങൾ കൂടി താഴേക്ക് പതിച്ചത് ആഘാതം കൂട്ടിയെന്ന് ജോൺ മത്തായി പറഞ്ഞു. ഉരുൾപൊട്ടിയത് എങ്ങനെ എന്ന പരിശോധയാണ് നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ ഭൗമ ശാസ്ത്ര കേന്ദ്രത്തിലെ ആറ് അംഗസംഘമാണ് ദുരന്തമേഖല പരിശോധിച്ചത്. 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.