Kerala

ആറു വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 65 വർഷം കഠിന തടവും 60,000 രൂപ പിഴയും

Spread the love

തിരുവനന്തപുരം: ആറു വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 65 വർഷം കഠിന തടവും 60,000 രൂപ പിഴയും വിധിച്ചു. പിഴ തുക കുട്ടിക്ക് നൽകണമെന്നും അടച്ചില്ലെങ്കിൽ 8 മാസം കൂടുതൽ തടവ് അനുഭവിക്കണമെന്നും വിധിന്യായത്തിൽ പറയുന്നു. ആറു വയസ്സുകാരിയെ പീഡിപ്പിച്ച പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി വിധി ന്യായത്തിൽ പറഞ്ഞു. ഇത്തരം കടുത്ത ശിക്ഷകൾ നൽകിയാൽ മാത്രമേ സമൂഹത്തിൽ ഇത്തരം പ്രവർത്തികൾ ആവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കാനാവൂ എന്ന് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജ് ആർ രേഖ നിരീക്ഷിച്ചു.

2023 ഏപ്രിൽ 7, 10, 17 തിയ്യതികളിൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. രാഹുൽ എന്ന 30കാരനാണ് പ്രതി. പ്രതിയുടെ വീട്ടിൽ എത്തിയ കുട്ടിയെ പീഡിപ്പിച്ചു എന്നാണ് പ്രോസിക്യൂഷൻ കേസ്. പുറത്ത് പറഞ്ഞാൽ അടിക്കുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തി. കുട്ടിയുടെ സ്വകാര്യ ഭാഗത്ത് പരിക്ക് കണ്ടതോടെ അമ്മ ചോദിക്കുകയായിരുന്നു. ഉടനെ തന്നെ വീട്ടുകാർ പേരൂർക്കട പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. വൈദ്യ പരിശോധനയിലും കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് കണ്ടെത്തി. ഒരു മാസത്തിനുള്ളിലാണ് കേസിന്റെ വിചാരണ പൂർത്തീകരിച്ചത്.

സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ എസ് വിജയ് മോഹൻ, അഡ്വ. അതിയന്നൂർ ആർ വൈ അഖിലേഷ് എന്നിവർ പ്രസിക്യൂഷന് വേണ്ടി ഹാജരായി. പ്രോസിക്യൂഷൻ 15 സാക്ഷികളെ വിസ്തരിച്ചു, 25 രേഖകൾ ഹാജരാക്കി. വനിതാ പോലീസ് സ്റ്റേഷൻ എസ് ഐ ആശാചന്ദ്രൻ, പേരൂർക്കട സി ഐ വി സൈജുനാഥ് എന്നിവരാണ് കേസ് അന്വേഷിച്ചത്.